നിലമ്പൂർ : ( www.truevisionnews.com ) വീറും വാശിയുമേറി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നിലമ്പൂരിലെ ജനങ്ങൾ തന്റെ കൂടെയുണ്ടായിരുന്നുവെന്നും യു.ഡി.എഫിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് ഷൗക്കത്ത് കുറിച്ചത്.
നിലമ്പൂരിൽ 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു.യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു.
.gif)

‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം യുഡിഎഫിലെ ശക്തികേന്ദ്രങ്ങളായ ഈ മൂന്ന് പഞ്ചായത്തുകളും നഷ്ടപ്പെട്ടതിന് ശേഷം എന്റെ പിതാവിന് 2011 ൽ ലഭിച്ച ഭൂരിപക്ഷം 6000ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്.
ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, 9 വർഷം നിലമ്പൂരേറ്റ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണിത്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ഇതിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കൾക്കും താഴേത്തട്ടിലുളള പ്രവർത്തകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്.’ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.
aryadan shoukath thanks people for nilambur victory
