കോഴിക്കോട് : (truevisionnews.com) പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്ന ആക്ഷേപത്തിനിടയിൽ വിദ്യാഭ്യാസ വകുപ്പ് എട്ടാം ക്ലാസിൽ നടപ്പിലാക്കിയ മിനിമം മാർക്ക് പദ്ധതി അഞ്ചാം ക്ലാസ് മുതൽ നടപ്പാക്കുന്നു . കുട്ടികളുടെ പഠനനിലവാരം കുട്ടികളും അധ്യാപകരും ഒപ്പം രക്ഷിതാക്കളും അറിയണം . സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു .
എട്ടാം ക്ലാസിൽ വർഷാന്തപരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നൽകി അടുത്ത ക്ലാസിലേക്ക് കയറ്റം നൽകാനുമാണ് നേരത്തെ തീരുമാനിച്ചത്. ഇത് വലിയ തോതിൽ സാമൂഹിക ശ്രദ്ധ ലഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. അതോടൊപ്പം ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങൾ അതതു ക്ലാസിൽ വെച്ചു നേടേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞു. ഇത് വർഷാന്തപരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല എന്ന കാര്യം സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ബോധ്യപ്പെടുന്ന സ്ഥിതിയുണ്ടായതായും മന്ത്രി പറഞ്ഞു .
.gif)

അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുവാനോ, അരിച്ചുകളയാനോ അല്ല മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു .
ഓരോഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തരവിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തിൽ തന്നെ പഠനപിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പുതല മോണിറ്ററിംഗ് ശക്തിപ്പെടുത്തും . സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .
ഇക്കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാൾമാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്രശിക്ഷാകേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തിൽ പങ്കാളികളാകും. ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂൾ പ്രഥമാധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ 15 നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും.
സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനനില അതത് സമയങ്ങളിൽ കണ്ടെത്തൽ, കുട്ടികൾക്ക് പഠനപിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തതായി വി ശിവൻകുട്ടി പറഞ്ഞു.
Minimum marks from class five onwards Minister VSivankutty
