തൃശൂർ : ( www.truevisionnews.com) ചാവക്കാട് ദേശിയ പാത 66 ൽ വിള്ളൽ. മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിനു മുകളിലെ ടാറിട്ട ഭാഗത്താണ് 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളൽ വീണത്.

ഇന്നലെ വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ കാണുന്നത്. തുടർന്ന് റോഡിലെ വിള്ളലിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമാണ പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി മലപ്പുറത്ത് ഉണ്ടായത് പോലെ പാലം തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധസംഘം ഇന്ന് സ്ഥലത്തെത്തി പരിശോധിക്കും. ദേശീയപാത അതോറിറ്റി ചുമതലപെടുത്തിയ മൂന്നംഗ സംഘമാണ് എത്തുന്നത്. കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്തായിരിക്കും പരിശോധന.
ദേശീയപാത തകരാനുള്ള കാരണം എന്ത്, നിർമ്മാണത്തിൽ അപാകതകൾ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിക്കുക. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും ദേശീയപാതയിലെ തുടർ നിർമ്മാണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്ന് ഇന്നലെ ജില്ലാ കലക്ടർ അറിയിച്ചിരുന്നു.
crack national highway 66 chavakkad thrissur
