മലപ്പുറം : ( www.truevisionnews.com) കൂരിയാട്ട് ദേശീയപാത തകര്‍ന്നതിന്റെ ചർച്ചയാണെങ്ങും. ഉത്തരവാദിത്വം ആർക്ക് എന്നാണ് കൊണ്ടുപിടിച്ച് ചർച്ച ചെയ്യുന്നത്. എന്നാൽ, ഈ റീച്ച് നിർമിക്കുന്ന കമ്പനിയെ കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും തന്ത്രപരമായ മൗനം പാലിക്കുന്നു. ഈയൊരു നിർണായക വിഷയത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ടി ജെ ശ്രീലാലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പോസ്റ്റ് താഴെ വായിക്കാം:
മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന ചര്‍ച്ച നമ്മുടെ മാധ്യമങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിനിടയിലും സജീവമാണ്. ഇത്ര അശാസ്ത്രീയമായി റോഡ് നിര്‍മാണം നടത്തിയത് ഏത് കമ്പനിയാണ് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ. പക്ഷെ ഈ റീച്ചിലെ റോഡ് നിര്‍മിക്കുന്നത് ഏത് കമ്പനിയാണെന്ന് ഒരു വാര്‍ത്തയിലും ഇതുവരെ കണ്ടില്ല.
റോഡ് നിര്‍മാണത്തിലെ സാങ്കേതിക പിഴവുകള്‍ക്കുള്ള പ്രധാന ഉത്തരവാദി ആ റോഡ് നിര്‍മ്മിക്കുന്ന കമ്പനിയല്ലേ. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എൻ ആർ കൺസ്ട്രക്ഷൻസ് ആണ് ഈ റീച്ചിലെ റോഡ് നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്നത്. കെ എൻ ആർ കൺസ്ട്രക്ഷൻസിന്റെ മാനേജിങ് ഡയറക്ടറും ഉടമയുമായ കെ നരസിംഹ റെഡ്ഡി രണ്ട് തവണ ലോക്‌സഭ അംഗമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഗൂഗിള്‍ ചെയ്താല്‍ ലഭിക്കും. ആ രാഷ്ട്രീയത്തിന് മലപ്പുറത്തെ റോഡ് നിര്‍മാണവുമായി ബന്ധമില്ലാത്തത് കൊണ്ടാണ് പറയാത്തത്.
ഈ റീച്ചിന്റെ കരാര്‍ നമ്മുടെ നാട്ടിലെ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്നത്തെ മാധ്യമ- രാഷ്ട്രീയ ആഘോഷം.
nh66 kooriyad stretch collapse malappuram six lane knr constructions hyderagbad
