ന്യൂഡൽഹി: ( www.truevisionnews.com ) ഇസ്‌ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം നൽകി. പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. പാക്ക് ഉദ്യോഗസ്ഥൻ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു.

പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ–പാക്ക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.
ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ സേനാ ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിച്ചു. ഈ പദവികൾ ഇനിയുണ്ടാകില്ലെന്നും വ്യക്തമാക്കി. ഇവരുടെ കീഴിലുള്ള 5 ജീവനക്കാരെയും മടക്കി വിളിച്ചു. ഇരുമിഷനുകളിലെയും ജീവനക്കാരുടെ എണ്ണം 30 ആയി കുറച്ചു. 55 പേരാണു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
മേയ് 1 മുതൽ ഇതു പ്രാബല്യത്തിൽ വന്നിരുന്നു. സിന്ധു നദിയിലെയും പോഷകനദികളിലെയും ജല ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു.
Pakistan expels Indian High Commission official
