---
title: "പാർട്ടി ഓഫീസിൽ നിന്നും വിഎസ്‌ പടിയിറങ്ങി.... സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്"
english_title: "VS steps out of party office Thousands of people like an ocean Mourning procession to recreation ground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304229/vs-steps-out-of-party-office-thousands-of-people-like-an-ocean-mourning-procession-to-recreation-ground"
published_at: "2025-07-23T17:30:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880cfa1e76aa_ghfghfgh.jpg"
keywords: []
---

# പാർട്ടി ഓഫീസിൽ നിന്നും വിഎസ്‌ പടിയിറങ്ങി.... സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്

> **Lead Summary:** **ആലപ്പുഴ : ( **[www.truevisionnews.com]** )** വിപ്ലവനക്ഷത്രം വിഎസിന് യാത്രമൊഴിയേകി ആലപ്പുഴ. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിന്‍ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെപൊതുദർശനത്തിന് ശേഷം മൃതദേഹം ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് തിരിച്ചു.

## Article Content

**ആലപ്പുഴ : ( **[www.truevisionnews.com]** )** വിപ്ലവനക്ഷത്രം വിഎസിന് യാത്രമൊഴിയേകി ആലപ്പുഴ. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിന്‍ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെപൊതുദർശനത്തിന് ശേഷം മൃതദേഹം ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് തിരിച്ചു.

കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് പേർ ജനനായകനെ ഒരുനോക്കു കാണാൻ എത്തിയിട്ടുണ്ട്. അര മണിക്കൂർ മാത്രം പൊതുദർശനം നിശ്ചയിച്ച പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നിന്ന് മൃതദേഹം എടുത്തത് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും പാർട്ടി ജില്ലാ ഓഫീസിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 3.20ഓടെയാണ് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചത്. ഉച്ചയ്ക്ക് 2.40ഓടെയാണ്, സ്‌നേഹവായ്‌പോടെ ചേര്‍ത്തണച്ച വീട്ടില്‍ നിന്ന് എന്നെന്നേക്കും വി എസ് അച്യുതാനന്ദന്‍ പടിയിറങ്ങിയത്. ഏറെക്കാലം ജില്ലയിലെ പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും നേതാവായത് ചരിത്രം.

ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിക്കുന്ന അഭിവാദ്യവിളികളുടെ അകമ്പടിയുമായി ആ വിപ്ലവസൂര്യന്റെ അവസാന യാത്രയാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് ഉച്ചയ്ക്ക് 12ന് ശേഷമാണ് വി എസിന്റെ മൃതദേഹം എത്തിച്ചത്. തിരുവനന്തപുരത്ത് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.

കേരളത്തിന്റെ പരിച്ഛേദമായി വേലിക്കകത്ത് വീട് മാറി. ആബാലവൃദ്ധം ജനങ്ങളും അവിടെ തടിച്ചുകൂടിയിരുന്നു. തിരുവനന്തപുരം മുതല്‍ വേലിക്കകത്ത് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേരുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര വേലിക്കകത്ത് വീട്ടില്‍ അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304229/vs-steps-out-of-party-office-thousands-of-people-like-an-ocean-mourning-procession-to-recreation-ground)