ന്യൂഡൽഹി: ( www.truevisionnews.com ) ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച സ്വകാര്യ സർവകലാശാല അസോഷ്യേറ്റ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവമോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അശോക സർവകലാശാലയിലെ അധ്യാപകനായ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ വസതിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. സോണിപത്തിലെ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവനാണ് അലി ഖാൻ മഹ്മൂദാബാദ്. മേയ് എട്ടിനാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അലി ഖാൻ സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്.
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വനിതാ ഓഫിസർമാരായ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരെ ഉൾപ്പെടുത്തിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.
അലി ഖാന്റെ പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മേയ് 15 ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലി ഖാൻ 15 ന് ഹാജരായിരുന്നില്ല.
Private university teacher arrested for posting social media related Operation Sindoor
