( www.truevisionnews.com) ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വർഷം ജൂലൈ 30 ആം തിയതി നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാൾ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കൽപ്പറ്റയിൽ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചു പോസ്റ്റുകൾ നടത്തിയത്.
കൽപ്പറ്റ SKMJ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകൾ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടർന്ന് വയനാട് സൈബർ പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്.
വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകൾക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐപി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
Youth arrested sexually harassing women victims Wayanad disaster
