തൃശൂര്‍:(www.truevisionnews.com) പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്നുപേരെ വരന്തരപ്പിള്ളി പെലീസ് അറസ്റ്റ് ചെയ്തു. തെക്കെ നന്തിപുലം സ്വദേശി മൂലേക്കാട്ടില്‍ വീട്ടില്‍ അഭിലാഷ് (23), സഹോദരന്‍ അഖിലേഷ് (26), ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പാറമേക്കാടന്‍ വീട്ടില്‍ രമേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷും അഖിലേഷും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. നന്തിപുലം ഇടലപ്പിള്ളി ക്ഷേത്ര പരിസരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. സി.ജി. മനോജിനെയും പൊലീസുകാരെയും തട്ടിമാറ്റി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നന്തിപുലത്തുനിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വരന്തരപ്പിള്ളി എസ്.എച്ച്.ഒ. കെ.എന്‍. മനോജ്, എസ്.ഐ. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ അടിപിടി കേസുകളില്‍ പ്രതിയാണ് പിടിയിലായ രമേഷ്. അഭിലാഷിന് വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, ഒരു പോക്‌സോ കേസും നിലവിലുണ്ട്. അഖിലേഷ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ വധശ്രമക്കേസിലെ പ്രതിയാണ്
#Threats #police#questioned#public #drinking #temple #premises#brothers #arrested
