ഇടുക്കി: ( www.truevisionnews.com) തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിൽ വെളിപ്പെടുത്തലുമായി ബിജുവിന്റെ ഭാര്യ മഞ്ജു. ജോമോന് ബിജു പണം കൊടുക്കാനുണ്ടായിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു. ജോമോന് കൊടുക്കാനുള്ളത് മുഴുവൻ കൊടുത്തിട്ടുണ്ട്. ഒരു തവണ ജോമോൻ ഭീഷണിപ്പെടുത്തി വിളിച്ചിരുന്നു എന്നും മഞ്ജു വെളിപ്പെടുത്തി. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. പങ്കു കച്ചവടം പിരിഞ്ഞപ്പോൾ ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം എല്ലാം കൊടുത്തു തീർത്തു.

കേസിൽ മുഖ്യപ്രതിയായ ജോമോന്‍ കൊല്ലപ്പെട്ട ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ്. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി.
തെളിവെടുപ്പിനിടെ ജോമോൻ്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ജോമോൻ്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ ജോമിനെയും വിളിച്ച് വരുത്തി. നാല് പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. ഗോഡൌണിലെ മാന്‍ഹോളില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
#biju #wife #says #jomon #didnt #owe #biju #any #money #he #had #already #paid #everything
