തിരുവനന്തപുരം: (truevisionnews.com) കേരള സ്കൂൾ കലോത്സവത്തിന് നേതൃത്വം നൽകിയ അധ്യാപകർ ഒടുവിൽ കറിവേപ്പിലയായെന്നും മേള നടത്തിയവർക്ക് അവഹേളനം നേരിടേണ്ടി വന്നതായും കെപിഎസ്ടി എ.

കഴിഞ്ഞ ഒരാഴ്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളിൽപെട്ട അധ്യാപകർ, തങ്ങളുടെ സംഘടന ഏറ്റെടുത്ത സബ്കമ്മിറ്റികളുടെ ഭാഗമായി നിന്നുകൊണ്ട് ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായാണ് 15000 ത്തിൽ പരം വരുന്ന വിദ്യാർത്ഥികൾ പങ്കെടുത്ത കാലമാമാങ്കം ഇത്ര വിജയത്തിലേക്ക് എത്തിയത്. കാര്യം കഴിഞ്ഞപ്പോൾ ഇവർക്ക് കറിവേപ്പിലയുടെ വിലയായി.
സമാപന സമ്മേളനവേദി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന ഒരു രീതി ചരിത്രത്തിൽ ആദ്യമായാണ് ഇന്നലെ കണ്ടത്.
സമാപന സമ്മേളനം നടക്കുന്ന വേദിയിൽ എത്തിയ സബ്കമ്മിറ്റി കൺവീനർമാരെ പോലീസിനെ ഉപയോഗിച്ച് അവിടെ നിന്ന് ബലമായി അപമാനിച്ച് ഇറക്കിവിടുന്ന സംസ്കാരശൂന്യമായ പ്രവർത്തിക്കും ഇന്നലെ സമാപനവേദി സാക്ഷ്യം വഹിച്ചു.
വേദിയിൽ മാത്രമല്ല സദസ്സിന്റെ മുൻനിരയിൽപോലും ഇവർക്ക് സീറ്റ് അനുവദിക്കാൻ സംഘാടകർ തയ്യാറായില്ല. സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായ ഈ പ്രവർത്തി അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഏറെ വേദനാജനകമായി.
മേള തുടങ്ങി കഴിയുന്നതുവരെ ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്നവർ മേള സമാപിച്ച ഉടനെ തന്നെ അതിനുവേണ്ടി പ്രയത്നിച്ച, മേളയുടെ വിജയശില്പികളായ അധ്യാപകരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കൺവീനർമാർക്ക് ഒരുക്കിയ പ്രശംസ ഫലകവും ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്.
ഇത് വിദ്യാഭ്യാസ വകുപ്പിന് തന്നെ ഏറെ അപമാനം ഉണ്ടാക്കുന്ന ലജ്ജാവഹമായ ഒരു പ്രവർത്തി ആയിപ്പോയി എന്നും, ഇതിലുള്ള ശക്തമായ പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജി.കെ ഗിരീഷ് , വർഗീസ് ആൻ്റണി, ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ, പി എം നാസർ, എം കെ അരുണ എന്നിവർ സംസാരിച്ചു.
#Kerala #School #kalolsavam #teachers #say #they #currying #favor #Contempt #those #organized #fair #KPSTA
