കോഴിക്കോട്: ( www.truevisionnews.com ) കേരളത്തിന്റെ മുഴുവൻ സ്നേഹത്തേയും ആദരവിനേയും സാക്ഷിനിർത്തി അർജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം ചിതയിലേക്ക്.
ഒരുനോക്ക് കാണാൻ ഒരു നാട് മുഴുവൻ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. കണ്ണാടിക്കലിലെ വീട്ടിൽ രാവിലെ 11.15-ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. വീടിനുപിന്നിലായാണ് അർജുന്റെ സംസ്കാരച്ചടങ്ങ് ഒരുക്കിയത്.
വീട്ടിനുള്ളിൽ കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വച്ചു. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി.
കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പുലർച്ചെ മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ കാത്തുനിന്നു.
എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതൽ തന്നെ ആളുകൾ കവലയിൽ എത്തിയിരുന്നു. 8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.
തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.
വീടിന് സമീപത്തെത്തിയപ്പോൾ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി. വീടും പരിസരവുമെല്ലാം ഇതിനകം തന്നെ ആളുകൾ തിങ്ങി നിറഞ്ഞു.
നാട്ടുകാരുടെ പ്രിയപ്പെട്ട അർജുന്റെ മൃതദേഹം ഒരു നോക്കുകാണാനുള്ള ആഗ്രഹത്തോടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു അവർ. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.
മന്ത്രി എ.െക.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.
#Now #depths #memories #Arjun's #journey #funeral #rites #started