കോഴിക്കോട്: ( www.truevisionnews.com ) ‘‘ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല’’–കോർപറേഷൻ ജീവനക്കാരിയായ രജനി പറയുന്നു.
ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി അറിഞ്ഞത്. അർജുന് ആദരാഞ്ജലി അർപ്പിച്ചശേഷം ജോലി സ്ഥലത്തേക്ക് പോയാൽ മതിയെന്ന് അതോടെ തീരുമാനിക്കുകയായിരുന്നു.
ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ മൃതദേഹം കാണാൻ നിരവധിപ്പേരാണ് കണ്ണാടിക്കലിലെത്തിയിരിക്കുന്നത്.
‘‘ ജോലിക്കു പോയപ്പോൾ വഴിയരികിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്. അർജുനെ കൊണ്ടുവരുന്നുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്.
കണ്ടിട്ടേ വരുന്നുള്ളൂ എന്നു ഭർത്താവിനോട് പറഞ്ഞ് ഇവിടെ നിന്നു. അർജുനെ കിട്ടിയോ എന്നറിയാൻ ഞങ്ങളെല്ലാം ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. ജീവനോടെ മോനെ കിട്ടാൻ പ്രാർഥിച്ചു.
ജോലിക്കിടെ ചായകുടിക്കാൻ പോകുമ്പോഴും അർജുനെ കിട്ടിയോ എന്നറിയാൻ ഫോൺ നോക്കും. സുഹൃത്തുക്കളെല്ലാം അർജുന്റെ കാര്യം പറയും. എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല.
മൃതദേഹം രാത്രി കൊണ്ടുവന്നാലും അറിയിക്കണേ എന്ന് അർജുന്റെ നാട്ടുകാരനോട് പറഞ്ഞിരുന്നു. എത്ര രാത്രിയായാലും വന്നു കാണുമെന്ന് പറഞ്ഞിരുന്നു. അത്രയ്ക്ക് പ്രിയങ്കരനായിരുന്നു അവൻ’’–രജനി പറയുന്നു.
‘‘ എല്ലാവരും ദുഃഖത്തിലാണ്. കണ്ണാടിക്കൽ ആണ് സ്ഥലമെന്നു പറയുമ്പോൾ അർജുന്റെ സ്ഥലമാണോ എന്നാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്. കുട്ടികൾ പോലും നിരന്തരം അർജുനെക്കുറിച്ച് ചോദിക്കും.
കോവിഡ് സമയത്തും പ്രളയ സമയത്തും നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.’’– അർജുന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ നാട്ടുകാർ പറയുന്നു.
#'I #always #prayed #find #me #alive #but #God #didn't #give #me #NATIVE #Arjun