തിരുവനന്തപുരം: (www.truevisionnews.com)തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്.
സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അതേസമയം, ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ ഇനിയും അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി.
അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം ആര്‍ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.
പൂരത്തിൽ ഉണ്ടായ സംഭവങ്ങളിൽ ബാഹ്യ ഇടപെടൽ ഇല്ല. ബോധപൂർവമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും പ്രശ്നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1600ലധികം പേജുള്ള റിപ്പോർട്ടാണ് എംആർ അജിത് കുമാർ സമർപ്പിച്ചിരിക്കുന്നത്.
#Conspiracy #Thrissur #Pooram #Mess #report #forwarded #Chief #Ministers #office