കണ്ണൂർ/ ഇരിട്ടി: ( www.truevisionnews.com ) കയറിപ്പോ... അവിടെ ഇറങ്ങല്ലേ മക്കളെ... കൺമുന്നിൽ രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങുന്നത് കണ്ട് മീൻപിടിക്കുകയായിരുന്ന പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും പലതവണ അലറിവിളിച്ചു.
പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂർ പൂവ്വം പുഴയിൽ സഹപാഠികളായ ഷഹർബാനയും (28) സൂര്യയും (23) കൺമുന്നിൽ ഒഴുകിപ്പോകുന്നതുകണ്ട വേദന പങ്കുവെക്കുകയായിരുന്നു ഇരുവരും.
ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് ഇരുവരും കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങൾ മുങ്ങില്ല. മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ആർത്തലച്ചുവരുന്ന ഒഴുക്കിൽ ഒന്നുരണ്ടുതവണ ഒരാൾ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചുഴിയിൽപ്പെട്ട് അപ്രത്യക്ഷമായി.
രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളിൽ ഇവർ വിരിച്ച വലയിൽ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവെച്ച് ചുഴിയിലേക്ക് താഴുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.
ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തുമാണ് സൂര്യയും ഷഹർബാനയും പുഴയിലേക്ക് ഇറങ്ങിയത്. സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും.
പുഴയിൽ ഇറങ്ങി ഇരുവരും വെള്ളം കോരി കളിക്കുമ്പോൾ ജസീന പുഴക്കരയിലുണ്ടായിരുന്നു. കൺമുന്നിൽ സഹപാഠികൾ മുങ്ങിത്താഴുമ്പോൾ അലറിവിളിക്കാൻ പോലും കഴിയാത്ത വിധം ജസീന ബോധംകെട്ട് വീണു.
#kannur #two #student #missing #river
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)