(truevisionnews.com) ലോകത്തിലെ ഏറ്റവും വലിയ പാമ്പെന്ന് കരുതപ്പെടുന്ന അനാകോണ്ടയെ ചത്തനിലയിൽ കണ്ടെത്തി.
പിന്നിൽ വേട്ടക്കാരാണെന്ന് സംശയം. 26 അടി നീളവും 440 പൗണ്ടിലധികം ഭാരവുമുള്ള അന ജൂലിയ എന്ന അനാകോണ്ടയെയാണ് ബ്രസീലിയൻ ആമസോൺ മഴക്കാടുകൾക്കുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയത്.
നാഷണൽ ജിയോഗ്രാഫിക്കിൻ്റെ സിനിമ ചിത്രീകരണ വേളയിലാണ് ഹോളിവുഡ് നടൻ വിൽ സ്മിത്ത് അടങ്ങുന്ന സംഘം ജീവനറ്റ പാമ്പിനെ കണ്ടത്. ജീവശാസ്ത്രജ്ഞർ അനാകോണ്ടയുടെ ഡി.എൻ.എ സൂക്ഷ്മമായി വിശകലനം ചെയ്തതിൽ നിന്ന് മറ്റ് അനാകോണ്ടകളെ അപേക്ഷിച്ച് 5.5% വലിപ്പത്തിൽ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുൾ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫോർമോസോ നദിയുടെ തീരത്താണ് പാമ്പിന്റെ ചേതനയറ്റ ശരീരത്തിന് അന്ത്യവിശ്രമ മൊരുക്കിയത്.
ഡച്ച് ഗവേഷകനായ പ്രൊഫസർ ഫ്രീക് വോങ്ക് ഈ വിവേകശൂന്യമായ പ്രവൃത്തിക്ക് ഉത്തരവാദികളായ വേട്ടക്കാരെ അപലപിച്ചു. പച്ച അനാകോണ്ടയെ ഈ വാരാന്ത്യത്തിൽ നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയെന്ന് ഏറെ വേദനയോടെ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഞങ്ങൾക്കറിയാവുന്നിടത്തോളം അവൾ വളരെ ആരോഗ്യവതിയായിരുന്നു. ഇപ്പോഴും അവളുടെ ജീവിതത്തിൻ്റെ പ്രാരംഭ ഘട്ടത്തിലാണ്. വരും വർഷങ്ങളിൽ അവൾക്ക് ധാരാളം സന്താനങ്ങളെ ഉത്പാദിപ്പിക്കാമായിരുന്നു.
വേട്ടക്കാർ കാരണം പ്രകൃതിക്കേൽക്കുന്ന പ്രഹരം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യം നിറഞ്ഞ ആമസോൺ മഴക്കാടുകൾ, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ കടന്നുകയറ്റം , വേട്ടക്കാരുടെ പ്രവർത്തനം എന്നിവ കാരണം വൻ ഭീഷണി നേരിടുകയാണ്.
#Anaconda #believed #world's #largest #snake #found #dead.