(truevisionnews.com) പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ക്യാംപസിലെ രാക്ഷസീയമായ പീഡനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേരളത്തിലെ മുഴുവൻ മാതാപിതാക്കളെയും ഞെട്ടിക്കുന്നതാണ്.
മൃഗസംരക്ഷകരാകേണ്ട വെറ്ററിനറി ഡോക്ടർമാരെ പരിശീലിപ്പിക്കുന്ന കോളേജ് മൃഗീയതയുടെ കളരിയായി മാറുന്നതാണ് കേരളം ഉത്ക്കണ്ഠപ്പെടുന്ന ആനുകാലിക യാഥാർത്ഥ്യം. പൂക്കോട് ക്യാംപസിലെ സ്ഥിതിയാണ് ഉള്ളതെങ്കിൽ കുട്ടികൾ സുരക്ഷിതരാണെന്ന് എങ്ങനെയാണ് ഉറപ്പാക്കുക.
അവരെ കലാലയങ്ങളിലേക്ക് അയയ്ക്കുമ്പോൾ എന്തു ഗ്യാരന്‍റിയാണുള്ളത്. തങ്ങളുടെ കുട്ടികൾ പഠിക്കുന്ന കലാലയങ്ങളെക്കുറിച്ച് ഓരോ മാതാപിതാക്കളും അതുകൊണ്ടു തന്നെ വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.
മർദകരും പീഡകരും ഗൂണ്ടകളും ലഹരിക്കടത്തുകാരും ഇടം പിടിച്ച ക്യാംപസുകളെ എത്രയും വേഗം തിരുത്തിയില്ലെങ്കിൽ അധഃപതനത്തിലേക്കാവും ഭാവിതലമുറയുടെ പോക്ക്.
യൂണിവേഴ്സിറ്റി കോളേജിലെയും മഹാരാജാസിലെയും ഇടിമുറികൾ വയനാട്ടിലും സജീവമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ കേരളം പഠിക്കേണ്ട ആദ്യ പാഠം ഇപ്പോൾ ഇതാണ്: പൂക്കോട് എന്നല്ല കേരളത്തിൽ എവിടെയും ഇനി ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതുപോലെ പ്രവർത്തിക്കരുത്.
കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിനെതിരേ ഇനിയും അതികർശനമായ നടപടികൾ എടുക്കുന്നില്ലെങ്കിൽ നമ്മുടെ തലമുറകളുടെ പഠനാന്തരീക്ഷമാണു താറുമാറാവുന്നത്.
മനുഷ്യത്വം മരിച്ച മൃഗതുല്യർ സഹപാഠിയെ പല ദിവസം അതിഭീകരമാം വിധം ഉപദ്രവിച്ചിട്ടും, നഗ്നനാക്കി പരസ്യ വിചാരണ ചെയ്തിട്ടും, ഉറങ്ങിക്കിടന്നവരെ വരെ വിളിച്ചുണർത്തി അതിനു സാക്ഷികളാക്കി നിർത്തിയിട്ടും, ഭീഷണിപ്പെടുത്തി മർദിപ്പിച്ചിട്ടും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ നൂറിലേറെ യുവാക്കൾ പേടിച്ചരണ്ടു മിണ്ടാതെ നിന്നു എന്നത് ഈ നാടിനാകെ ലജ്ജാകരമാണ്.
പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾ വല്ല സാധ്യതയുമുണ്ടെങ്കിൽ കേരളം വിട്ടുപോകാൻ ആഗ്രഹിക്കുന്നതിന് അവരെ കുറ്റംപറയാനാവില്ലെന്നു ക്യാംപസുകളിൽ നിന്നു പുറത്തുവരുന്ന ഓരോരോ സംഭവങ്ങളും തെളിയിക്കുകയാണ്.
#An #art #gallery #becomes #color #animality