Feb 29, 2024 09:15 PM

തിരുവനന്തപുരം: www.truevisionnews.com സമരാഗ്നി സമാപന ചടങ്ങില്‍ പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞുപോയതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. സമരാഗ്നിയുടെ രാഷ്ട്രീയ പ്രാധാന്യം പ്രവര്‍ത്തകര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിന്നാലെ വേദിയില്‍തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.

നേതാക്കള്‍ സംസാരിച്ച് തീരുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിത്തുടങ്ങിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. 'നമ്മള്‍ കൊട്ടിഘോഷിച്ച് വലിയ സമ്മേളനങ്ങള്‍ നടത്തും. രണ്ടാള് പ്രസംഗിച്ച് കഴിയുമ്പോഴേക്കും ആളുകള്‍ പോകാന്‍ തുടങ്ങും. ഈ കസേരകളൊക്കെ നേരത്തേ കാലിയായി.

ലക്ഷക്കണക്കിന് രൂപ മുടക്കി പൊതുയോഗം സംഘടിപ്പിച്ചിട്ട് അത് കേള്‍ക്കാള്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് നിങ്ങള്‍ വരുന്നു,' സുധാകരന്‍ ചോദിച്ചു.

അതേസമയം, ശേഷം പ്രസംഗിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് സംസാരിക്കുകയും കെ. സുധാകരനെ തിരുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂര്‍ കൊടുംചൂടില്‍ വന്നുനില്‍ക്കുന്നവരാണെന്നും അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി അവര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നും സതീശന്‍ പറഞ്ഞു.

മാത്രമല്ല, 12 പേരാണ് പരിപാടിയില്‍ പ്രസംഗിച്ചതെന്നും അതുകൊണ്ടുതന്നെ ഇത്രയുമൊക്കെ ചെയ്ത പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതില്‍ കെ.പി.സി.സി. പ്രസിഡന്റ് വിഷമിക്കേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.



#congress #samragni #trivandrum #program #ksudhakaran #vs #vdsatheesan

Next TV

Top Stories