(truevisionnews.com) ബാബരി വിഷയത്തിലെന്ന പോലെ ഗ്യാന്‍വാപിയിലും ഹിന്ദുത്വര്‍ക്ക് സഹായകമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ജുഡീഷ്യറി. മസ്ജിദിലെ മുദ്രവെച്ച സോമനാഥ് വ്യാസ് നിലവറയില്‍ ഹിന്ദുത്വര്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു വാരാണസി ജില്ലാ കോടതി.
മാത്രമല്ല, ജില്ലാ ഭരണകൂടം ഏഴ് ദിവസത്തിനകം പൂജാ നടത്തിപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിട്ടു. ജില്ലാ ഭരണകൂടത്തിന്റെ ഒരുക്കങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഹിന്ദുധർമം അനുഷ്ഠിക്കുന്നവൻ ഇന്നലെ തന്നെ മസ്ജിദിന്റെ നിലവറയില്‍ പൂജ ആരംഭിച്ചു കഴിഞ്ഞു.
മസ്ജിദിന് പുറത്തു സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡില്‍ മസ്ജിദിന്റെ പേര് എഴുതിയ സ്ഥാനത്ത് ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തു. 1991ലെ ആരാധനാലയ നിയമം നിലനില്‍ക്കെയാണ് കോടതിയുടെ ഈ ഉത്തരവെന്നതാണ് വിചിത്രം.
ബാബരി മസ്ജിദ് ഒഴികെയുള്ള രാജ്യത്തെ ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഏതൊരു അവസ്ഥയിലായിരുന്നോ, ആരുടെ കൈവശത്തിലായിരുന്നോ ആ സ്ഥിതി തുടരണമെന്നും ഒരു കോടതിയിലും അവയുടെ പദവി മാറ്റുന്നത് സംബന്ധിച്ച് വ്യവഹാരം പാടില്ലെന്നുമാണ് ഈ നിയമം അനുശാസിക്കുന്നത്.
അന്ന് ബാബരി പ്രശ്നം കത്തിനില്‍ക്കുന്ന സാഹചര്യമായതു കൊണ്ടാണ് അതിന്റെ തീര്‍പ്പ് നിയമത്തില്‍ നിന്ന് ഒഴിവാക്കി കോടതിക്ക് വിട്ടുകൊടുത്തത്. മസ്ജിദില്‍ തര്‍ക്കമുന്നയിച്ച് ഹിന്ദുത്വര്‍ രംഗത്തു വരുന്നത് കേവലം മൂന്നര പതിറ്റാണ്ട് മുമ്പാണ്.
ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് പണിതതെന്നും മസ്ജിദ് സമുച്ചയം കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് 1991ല്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വശ്വരന്‍ കോടതിയിലെത്തി. പിന്നാലെ പുരാവസ്തു വകുപ്പ് സ്ഥലത്ത് ഗവേഷണം നടത്തണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹരജിയും ഫയല്‍ ചെയ്യപ്പെട്ടു.
ഇതടിസ്ഥാനത്തില്‍ കോടതി സര്‍വേക്ക് അനുമതി നല്‍കി. പള്ളി നിര്‍മിക്കുന്നതിനു മുമ്പ് അവിടെ വലിയൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നും ക്ഷേത്രത്തിന്റെ തൂണുകള്‍ പള്ളി നിര്‍മാണത്തിന് ഉപയോഗിച്ചെന്നുമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യ നടത്തിയ സര്‍വേ റിപോര്‍ട്ടില്‍ പറയുന്നത്.
ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ അയോധ്യ സര്‍വേ റിപോര്‍ട്ടിനെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഗ്യാന്‍വാപി സര്‍വേ റിപോര്‍ട്ടും.
കടുത്ത ഹിന്ദുത്വ വാദികളുടെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് ഇത്തരം കൂട്ടിച്ചേര്‍ക്കലും വെട്ടിത്തിരുത്തലും അത്ര പ്രയാസമുള്ള കാര്യമല്ല.
പ്രാദേശിക തര്‍ക്കങ്ങളെ വൈകാരികമായി വളര്‍ത്തിയെടുത്തും ദേശീയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയും രാഷ്ട്രീയലാഭം കൊയ്യുന്ന ആര്‍ എസ് എസ് തന്ത്രത്തില്‍ ജുഡീഷ്യറിയും അകപ്പെടുന്നു.
മതേതരമായിരുന്ന ഇന്ത്യ അതിലെ ജുഡീഷ്യറിയടക്കം ഹിന്ദുത്വക്ക് കീഴടങ്ങിയതിന്റേതാണ് ബാബരി മസ്ജിദ് രാമക്ഷേത്രമായി പരിവര്‍ത്തിച്ചതിന്റെ കഥയെങ്കില്‍ ഈ ഹിന്ദുത്വവത്കരണത്തിന്റെ തുടര്‍ച്ചയാണ് ഗ്യാന്‍വാപി വിഷയത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
#Gyanvapi #continuation #Hindutva; #Guided #Ayodhya