(truevisionnews.com) രാജ്യത്തെമ്പാടും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുന്നണി ഉപേക്ഷിച്ച് ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാര്‍ എന്‍.ഡി.എ.യിലേക്ക് തിരിച്ചുപോയിരിക്കുകയാണ്.
മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ലാലു പ്രസാദ് യാദവും ഉള്‍പ്പെടെ പ്രതിപക്ഷ സഖ്യത്തിലുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലും ബിഹാർ മുഖ്യമന്ത്രി പദവി രാജിവച്ചാണ് നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാറുണ്ടാക്കുന്നത്.
ഈ വർഷത്തെ തെരഞ്ഞെടുപ്പോടെ തങ്ങളുടെ ലക്ഷ്യത്തിന്റെ പ്രധാന ഘട്ടം പൂർത്തിയാകുമെന്നു കരുതിയ സംഘപരിവാറിനു പേടിസ്വപ്‌നമായി മാറിയ ഇന്ത്യാ സഖ്യം രൂപീകൃതമായത് ബിഹാറിൽ നിന്നാണ്.
നിതീഷ് കുമാറായിരുന്നു മുപ്പതോളം പാർട്ടികളെ ഒന്നിപ്പിച്ച് അത്തരമൊരു സഖ്യത്തിനു നേതൃത്വം നൽകിയത്. എന്നാലിപ്പോഴിതാ അദ്ദേഹം തന്നെ അതിനെ തകർത്തെറിയുന്നു.
എന്തു വൃത്തികേടു ചെയ്തും ജനാധിപത്യത്തെ എങ്ങനെ കുരുതി കൊടുത്തും രാജ്യത്തെ കൈപ്പിടിയിലൊതുക്കാനുള്ള മോദിയുടെയും - അമിത് ഷായുടെയും ടീമിന്റെ കുതന്ത്രങ്ങളാണ് ഇതിനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്.
തീർച്ചയായും ഇന്ത്യാ സഖ്യത്തിന്റെ ഭാവിയെ തന്നെ സംശയാസ്പദമാക്കുന്ന സംഭവ വികാസങ്ങളിൽ സഖ്യത്തിലെ കോൺഗ്രസടക്കമുള്ള പല പാർട്ടികൾക്കും പങ്കുണ്ട്. നിതീഷിനെ പോലെ പ്രധാനമന്ത്രിസ്ഥാനം മോഹിക്കുന്ന മമതയുടേയും അരവിന്ദ് കെജ്‌റിവാളിന്റേയും പല നയങ്ങളും സഖ്യത്തെ തകർക്കുന്നവ തന്നെയാണ്.
കോൺഗ്രസാകട്ടെ ഇക്കഴിഞ്ഞ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിലെ കക്ഷികൾക്ക് യാതൊരു പരിഗണനയും നൽകിയില്ല. അതിനു പകരം വീട്ടുകയാണ് പല പാർട്ടികളും ഇപ്പോൾ ചെയ്യുന്നത്. രാഹുൽ ഗാന്ധിയാകട്ടെ, ഈ നിർണായക ഘട്ടത്തിൽ ജോഡോ യാത്ര നയിക്കുകയാണ്. ഈ യാത്ര സഖ്യത്തിന്റെ മൊത്തം യാത്രയാക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ടായില്ല.
ഇപ്പോഴത്തെ അവസ്ഥയിൽ ശക്തമായ പോരാട്ടം നയിക്കാനുള്ള കരുത്ത് സഖ്യത്തിനുണ്ടോ എന്നു കാത്തിരുന്നു കാണേണ്ടിവരും. തീർച്ചയായും കണക്കുകൾ പരിശോധിക്കുമ്പോൾ അതിനുള്ള നേരിയ സാധ്യതയൊക്കെ ഇപ്പോഴും നിലവിലുണ്ട്.
ബി.ജെ.പി.നടത്തുന്ന മൂന്നാംകിട രാഷ്ട്രീയ കളിയുടെ നേർച്ചിത്രമാണ് ഇപ്പോൾ ബീഹാറിൽ കാണാൻ കഴിയുന്നത്. നാല് വർഷത്തിനിടയിൽ പലപ്രാവശ്യം മുന്നണികൾ മാറി, ഒരേ ടേണിൽ മൂന്ന് തവണ മുഖ്യമന്ത്രിയായ നിധീഷിനെ ‘അവസരവാദി’യെന്ന് വിലയിരുത്തിയാൽ അത് വളരെ ചെറുതായിപ്പോകും.
എന്നാൽ നിതീഷിന്റെ പ്രവൃത്തിയിൽ നിന്നെങ്കിലും പാഠം പഠിച്ച്, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്ത് ഒന്നിക്കാൻ എല്ലാ കക്ഷികളും തയാറകണം എന്നു മാത്രം.
അതിനായി ആദ്യം തിരിച്ചറിയേണ്ടത് നമ്മളിപ്പോൾ നിൽക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റേയും ജനാധിപത്യത്തിന്റേയും ഇന്ത്യയുടെ തന്നെയും നിലനിൽപിന്റെ ചരിത്ര മുഹൂർത്തത്തിലാണ് എന്നതാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Nitish's #stance #not #surprising; #BJP'#epitome #thirdratepolitics