പാലക്കാട്: (truevisionnews.com) കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീർണ്ണമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. അതാണ് പ്രതികളിലേക്ക് എത്താൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതികൾ കേരളം വിട്ടിട്ടില്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു. നവകേരള സദസിന് പാലക്കാടെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്.
അതേസമയം, കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണൊ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും. അതേസമയം, കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയക്കും.
ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലിൽ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്.
പിന്നിൽ കുഞ്ഞിന് അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പൊലീസ് പരിശോധിച്ചത്.
ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ അച്ഛൻ നഴ്സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു.
ഈ അന്വേഷണമാണ് നഴ്സിംഗ് കെയര്‍ ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.
#child #abductioncase #Oyur #complicated #Minister #KNBalagopal
