കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തില്‍ യുവാവിനെ ആക്രമിച്ച് മൊബൈൽഫോണും പണവും കവർന്ന സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റാഷിദ് ടി.ടി (24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്സര തിയേറ്ററിന് സമീപത്തുവെച്ചാണ് പ്രതികള്‍ കാല്‍നട യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്നത്. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹ്യത്തിനേയും റാഷിദും സാദിഖും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ പോക്കറ്റിൽ നിന്ന് 1500 രൂപയും, സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിച്ചു ഓടി രക്ഷപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിയുകയായിരുന്നു.
തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മൽ തൃശ്ശൂർ പുതുക്കാട് സ്റ്റേഷന് പരിധിയില്‍ മോഷണ കേസ്സിൽപ്പെട്ട് വിയ്യൂർ ജയിലിലായിരുന്നു.
ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷൈജു.സി. അനൂപ്. എ.പി. സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്ജീവൻ, രമേഷ് സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രൻ എന്നിവരാണ് ഇവരെ പിടികൂടിയത്.
Two youths have been arrested for assaulting a youth and stealing a mobile phone and money