ന്യൂഡൽഹി : (www.truevisionnews.com) മണിപ്പൂർ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ ഉന്നയിച്ചു. സംസ്ഥാനത്തെ ബി.ജെ.പി. കലാപ ഭൂമിയാക്കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം കലാപകാരികള്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
‘‘147 ദിവസമായി മണിപ്പുരിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം സന്ദർശിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. അക്രമത്തിൽ വിദ്യാർഥികളെ ലക്ഷ്യമിടുന്നതിന്റെ ചിത്രങ്ങൾ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആയുധമാക്കിയതായി വ്യക്തമാണ്’’– അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.
അക്രമത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ ‘കഴിവില്ലാത്തവൻ’ എന്ന് പരിഹസിച്ചു. മുഖ്യമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
ജൂലായ് ആറിന് കാണാതായ രണ്ടുവിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും ആര്‍.എ.എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഇംഫാലിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നതായി വിവരമുണ്ട്
#MallikarjunKharge #incompetent #ChiefMinister #fired #Harsh #criticism #BJP #Kharge
