തിരുവനന്തപുരം : (www.truevisionnews.com) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിരിച്ചടി മറികടക്കാൻ സി പി എം ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കുമെന്ന് സൂചന. കെ.കെ ശൈലജയുടേയും കെ രാധാകൃഷ്ണന്റെയുമെല്ലാം പേരുകൾ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞ് കേൾക്കുന്നു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കാൻ കീഴ് ഘടകങ്ങൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. 20 ലോക്‌സഭാ സീറ്റിൽ 19 എണ്ണത്തിലും പരാജയപ്പെട്ട് വൻ തിരിച്ചടിയാണ് എൽ.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയത്. ശബരിമല സ്ത്രീ പ്രവേശനം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് അടക്കം നിരവധി വിഷയങ്ങൾ തോൽവിയുടെ കാരണമായി സി.പി.എം കണ്ടെത്തിയിരിന്നു.
ഇത്തവണ അത്രയും വലിയ തിരിച്ചടിയുണ്ടാകില്ലെന്ന് വിലയിരുത്തുന്ന പാർട്ടി ജനകീയ മുഖങ്ങളെ വിവിധയിടങ്ങളിൽ ഇറക്കാനാണ് ആലോചിക്കുന്നത്. പല പേരുകൾ സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്.
കണ്ണൂർ മണ്ഡലത്തിൽ കെ.കെ ശൈലജ മത്സരിക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. മുൻ ആരോഗ്യമന്ത്രിയുടെ ജനപ്രീതി വോട്ടായി മാറിയാൽ നിലവിൽ യു.ഡി.എഫിന്റെ കയ്യിലുള്ള സീറ്റ് വലിയ വിയർപ്പൊഴുക്കാതെ കിട്ടുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. വടകര മണ്ഡലത്തിലും ടീച്ചറുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്.
പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന ആലത്തൂരിൽ യു.ഡി.എഫ് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയിരിന്നു. ആ സീറ്റ് തിരിച്ചുപിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം പാർട്ടി നേതൃത്വത്തിലെ ചിലർക്കുണ്ട്.
ആലത്തൂർ പോലെ ഉറച്ച സീറ്റ് ആയിരുന്ന കാസർഗോഡും കഴിഞ്ഞ തവണ കൈവിട്ടു. ഈ മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ എം.എൽ.എയും സംസ്ഥാന കമ്മിറ്റി അംഗവുമായി ടി.വി രാജേഷിനെയാണ് പാർട്ടി ആലോചിക്കുന്നത്.
എന്നാൽ മുസ്‌ലിം ന്യൂനപക്ഷവോട്ടുകൾ കാര്യമായിട്ടുള്ള മണ്ഡലത്തിൽ രാജേഷ് മത്സരിച്ചാൽ ഷുക്കൂർ കേസ് പ്രതിപക്ഷം ഉയർത്തുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ട്. വി.പി.പി മുസ്തഫയുടെ പേരും പരിഗണനയിലുണ്ട്.
കോഴിക്കോട് വസീഫ്, ആലപ്പുഴയിൽ ആരിഫ്, പത്തനംതിട്ടയിൽ തോമസ് ഐസക്, പൊന്നാനിയിൽ കെ.ടി ജലീൽ, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ട്.
സി.പി.ഐ സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ചും അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനോയ് വിശ്വവും, തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും മത്സരിക്കുമെന്നാണ് സൂചന.
#cpim #LokSabha #Elections #CPM #field #popular #candidates #overcome #setback
