കൊല്ലം : (www.truevisionnews.com) ഉമ്മൻചാണ്ടി പാർട്ടിയുടെ ഫണ്ട് റൈസറായിരുന്നുവെന്നും എന്നാൽ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ.

ഉമ്മൻചാണ്ടി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ നമ്മൾ ചൂണ്ടിക്കാണിക്കുന്ന അഴിമതികൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നതാണ് എനിക്കും പാർട്ടിക്കും ഉമ്മൻചാണ്ടിയോട് എതിർപ്പുണ്ടാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.
വ്യക്തിപരമായി പിണക്കമില്ല. ഉമ്മൻചാണ്ടിക്കെതിരായ സിബിഐ അന്വേഷണത്തിൽ സിബിഐ ഉദ്യോഗസ്ഥർ തന്നെ കാണാൻ വന്നിരുന്നു. അവരോട് അച്ഛൻ മരിക്കുന്ന സമയത്ത് തന്നോട് പറഞ്ഞ കാര്യമാണ് മൊഴിയായി നൽകിയത്.
അച്ഛൻ പറഞ്ഞത് വെളിപ്പെടുത്തിയില്ലെങ്കിൽ അച്ഛനോട് ചെയ്യുന്ന നീതികേടായിരിക്കും. അച്ഛൻ മരിക്കുന്നതിന് മുമ്പ് ടിവിയിൽ വാർത്ത കാണുകയായിരുന്നു ഞങ്ങൾ. ഉമ്മൻചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ടാണത്. ഉമ്മൻചാണ്ടി ഈ അഴിമതി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ പരമായി ഉമ്മൻചാണ്ടി നമ്മളെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അച്ഛൻ പറഞ്ഞത്.
സിബിഐക്ക് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഇത് ബാലകൃഷ്ണപിള്ളയുടെ പേരിൽ രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചിരുന്നു. പിന്നീടൊരു സന്ദർഭത്തിൽ ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞപ്പോൾ നന്ദി പറഞ്ഞിരുന്നതായും ഗണേഷ് കുമാർ പറയുന്നു. ഉമ്മൻചാണ്ടിയോട് നീതി പുലർത്താൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
#OommenChandy #Case #against #OommenChandy #GaneshKumar #revealed #his #father #said
