കോട്ടയം : (www.truevisionnews.com) പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവിന്‍റെ തിരക്കുകള്‍ നന്നായി അറിയാവുന്ന ആളായിരുന്നു ഭാര്യ മറിയാമ്മ.

ആള്‍ക്കൂട്ടവും ആരരവുമില്ലാതെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കുന്നില്ലെന്നും അവര്‍ക്ക് അറിയാമായിരുന്നു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ് , എന്‍റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്ന് മറിയാമ്മ തമാശയായി ചോദിക്കാറുണ്ട്.
പൊതുവേദികളില്‍ വിരളമായിട്ടേ മറിയാമ്മ പ്രത്യക്ഷപ്പെടാറുള്ളൂ... കുവൈത്ത് ഒഐസിസി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയനുഭവിക്കുന്ന വിഷമങ്ങൾ വളരെ രസകരമായ വാക്കുകളിലൂടെയാണ് മറിയാമ്മ പങ്കുവച്ചത്.
തന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണെന്ന് പറഞ്ഞായിരുന്നു മറിയാമ്മ പ്രസംഗം തുടങ്ങിയത്.
''ഞാൻ രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാൻ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങൾ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാൻ''- മറിയാമ്മ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സദസില്‍ കയ്യടി ഉയര്‍ന്നിരുന്നു.
''ഉമ്മൻചാണ്ടിയെപ്പറ്റി നിങ്ങൾക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവൻ ദുരിതങ്ങൾ കാണുന്ന ആളാണ്. 24*7 ആണ് പ്രവർത്തനം. അതിനാൽ ആഴ്ചയിൽ എട്ട് ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്.
ഇതിനിടയിൽ ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ എന്നും മറിയാമ്മ ചോദിച്ചു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്‍റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്നായിരുന്നു'' മറിയാമ്മയുടെ ചോദ്യം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടുമ്പോഴും മനസാന്നിധ്യത്തോടെ പിടിച്ചുനിന്നു മറിയാമ്മ.
''ആരോടും പകയില്ല, വെറുപ്പുമില്ല. വേദനിപ്പിച്ചവര്‍ക്ക് മനസ്താപം വരണമെന്ന പ്രാര്‍ത്ഥന മാത്രം. എല്ലാമോരു ഷോക്കായിരുന്നു. കാലങ്ങള്‍ നഷ്ടമായി'' പിന്നീട് സോളാര്‍ കേസില്‍ തെളിവില്ലെന്ന് കോടതിയെ സിബിഐ അറിയിച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ മറിയാമ്മ പറഞ്ഞത്.
ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആള്‍ക്കൂട്ടത്തെ ആഘോഷമാക്കി മാറ്റിയ ജനപ്രിയനായ നേതാവായിരുന്നു.
രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയിരുന്നത്.
തുടര്‍ച്ചയായി 53 കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തിയ ഉമ്മൻചാണ്ടി കേരളക്കരയുടെ പ്രിയ കുഞ്ഞൂഞ്ഞ് ആയി മാറിയതും ആ ജനപ്രിയതയിലാണ്.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്.
ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്.
കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
#MariammaOommenChandy #his #wife #Mariamma #said #Oommenchandy
