മുംബൈ: ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവാമേയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വസ്ത്രങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളായ സ്ത്രീകൾ സിവാമേയിൽ നൽകിയിരുന്ന സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് വിവരം.

ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഉപഭോക്താക്കൾ നല്കി പേര്, ഇമെയിൽ, ഫോൺ നമ്പർ, മേൽവിലാസം, മെഷർമെന്‍റ് വിശദാശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നിലവില്‍ ചോർന്നിരിക്കുന്നത് എന്നാണ് വിവരം.
500 ഡോളർ ക്രിപ്റ്റോകറൻസി നല്കിയാൽ സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനത്തോടെ 15000 ലധികം സ്ത്രീകളുടെ സ്വകാര്യ ഡാറ്റകൾ സാമ്പിളായി പങ്കു വെച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ സാമ്പിള്‍ഡാറ്റ കാണിച്ചാണ് വിലപേശൽ നടത്തുന്നത്. സാമ്പിൾ ഡേറ്റയിലെ സ്ത്രീകളുടെ വിവരങ്ങൾ അന്വേഷിച്ച് പോയപ്പോഴാണ് അവരൊക്കെ സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയവരാണെന്ന് വ്യക്തമായതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ടെക് സൈറ്റുകള്‍ പറയുന്നു.
ഡാറ്റ ചോര്‍ന്നതില്‍ പ്രതികരണവുമായി ഉപഭോക്താക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യാ ടുഡേ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) ടീമിന്റെ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്. പൊതുവായി ഈ ഡാറ്റ ലഭ്യമല്ലെന്ന് പറയുന്നതിനൊപ്പം സാമ്പിൾ ഡാറ്റ പങ്കുവെച്ചാണ് ഡാറ്റയുടെ വില്പന ഉറപ്പിക്കുന്നത്.
ക്രിപ്‌റ്റോകറൻസിയിൽ മാത്രമേ പേയ്‌മെന്റ് സ്വീകരിക്കുകയുള്ളൂ. മുൻപ് 7.1 ദശലക്ഷം ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഡാറ്റയും 1.21 ദശലക്ഷം റെന്റോമോജോ (ഫർണിച്ചർ വാടകയ്ക്ക് നൽകുന്ന സ്റ്റാർട്ട്-അപ്പ്) ഡാറ്റയും ചോര്‍ന്നുവെന്നും സമാനമായ രീതിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ചില ഉപയോക്താക്കൾ ഉപഭോക്തൃ ഡാറ്റ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ സിവാമേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Information of 15 lakh women leaked from online lingerie trading site
