നാദാപുരം : 'ചെക്യാട്ടെ സിപിഐയുടെ കാര്യം നിങ്ങൾക്കറിയാമല്ലോ....? വേറെ ആളില്ലാത്തതിനാൽ ലോക്കൽ സെക്രട്ടറിയായതാ, അതൊരു വല്ലാതൊരു പദവിയായി ഞാൻ കാണുന്നില്ല, ആവശ്യം വന്നാൽ പാർടിയിൽ നിന്ന് രാജിവെക്കും' ലോക്കൽ സെക്രട്ടറി തയ്യിൽ ശ്രീധരൻ ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.
ശ്രീധൻ ഉൾപ്പെടെയുള്ള തയ്യിൽ - പുനത്തിൽ കുടുംബത്തിലെ സിപിഐ- സിപിഐ (എം) പ്രവർത്തകർ രജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇടതുപക്ഷ സർക്കാറിനെയും ഇരു പാർടികളെയും സമ്മർദത്തിലാക്കാൻ ഇന്ന് പത്രങ്ങൾക്കൊപ്പം ഒരു നോട്ടീസ് വിതരണം നടത്തിയിരുന്നു.
ഇതേ കുറിച്ചുള്ള പ്രതികരണം ആരായാനാണ് ട്രൂവിഷൻ ന്യൂസ് ശ്രീധരനെ ബന്ധപ്പെട്ടത്. കോൺഗ്രസ് നേതാവും യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം മുൻ ചെയർമാനുമായ തയ്യിൽ കുമാരൻ്റെ പേരിൽ കുടുംബത്തിന് വേണ്ടി ഇറക്കിയ നോട്ടീസ് തള്ളിക്കളയാൻ ശ്രീധരൻ തയ്യാറായില്ല.
ഒരു നൂറ്റാണ്ടോളമായി പൊതുഭൂമിയായി ഉപയോഗിക്കുന്ന മഞ്ഞപ്പള്ളി മൈതാനം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി നേതാക്കളും ഇ കെ വിജയൻ എംഎൽഎ യും റവന്യൂ മന്ത്രിയെ കണ്ടതിടെ പാർടി നേതാക്കളിലും മന്ത്രിക്കും സമ്മർദ്ദമുണ്ടാക്കാൻ നീക്കം.
ഭൂമിയിൽ അവകാശം ഉന്നയിച്ച് രംഗത്ത് വന്ന കുടുംബത്തിലെ അംഗവും സിപിഐ ചെക്യാട് ലോക്കൽ സെക്രട്ടറിയുമായ തയ്യിൽ ശ്രീധരൻ ഉൾപ്പെടെ 160 പേർ കമ്യൂണിസ്റ്റ് പ്രവർത്തകർ ഇരു പാർടികളുടെയും ജില്ലാ സെക്രട്ടറിമാർക്ക് കത്തയച്ചതായും ,കത്തിന് മറുപടി നൽകിയില്ലെങ്കിൽ പാർടികളിൽ നിന്ന് കൂട്ടരാജിവെക്കു മെന്നാണ് ഭീഷണി.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷിനെതിരെ രൂക്ഷ വിമർശനവുമായാണ് നോട്ടീസ്. നിയമവിരുദ്ധമായി തങ്ങളുടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും കള്ള പ്രചരണം നടത്തി അണികളെ ഉപയോഗിച്ച് കുടുംബത്തെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന തായും ആരോപണമുണ്ട്.
കത്തിൻ്റെ പൂർണ രൂപം.........
മഞ്ഞപ്പള്ളി ഭൂമിപ്രശ്നം
തയ്യിൽ, പുനത്തിൽ കുടുംബത്തിലെ 160-ഓളം സി.പി.ഐ(എം), സി.പി.ഐൽ പെട്ട ആൾക്കാരുടെ കൂട്ട രാജി സംബന്ധിച്ച് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിയമവിരുദ്ധമായി ഞങ്ങളുടെ കുടുംബ ത്തിന്റെ സ്വത്ത് തട്ടിപറിച്ചെടുക്കുന്ന വിഷയം കള്ള പ്രചരണം നടത്തി അണികളെ ഞങ്ങളുടെ കുടുംബത്തെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യം.
പഞ്ചായത്ത് പ്രസിഡണ്ടിന് വളയം പഞ്ചായത്തിൽ പുറമ്പോക്ക് ഭൂമിയോ റവന്യൂ ഭൂമിയോ ഉണ്ടോ എന്ന് ഒരു ഫോൺ കോളിൽ അറിയാൻ കഴിയുന്നതാണ്. ഇതിന് വില്ലേജ് ഓഫീസർ, തഹസിൽദാർ, ആർ.ഡി.ഒ, കലക്ടർ എന്നിവരെ വിളിച്ചാൽ മനസ്സിലാകും. ഇത് മനസ്സിലാ യിട്ടുണ്ടായിരിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.
എന്നിട്ടും നിലവിൽ ഹൈക്കോടതയിലും വടകര സബ് കോടതിയിലും കേസ് നിലവിലുള്ള ഞങ്ങളുടെ സ്ഥലം എൻക്വയർ ചെയ്യാൻ റവന്യൂ മന്ത്രിയെ കണ്ടത് തീർത്തും നിയമവിരുദ്ധമാണ്. ഇതിൽ നാദാപുരം എം.എൽ.എയും പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജിക്ക് ഞങ്ങളെ നിർബന്ധിതരാക്കുന്നത്.
പുനത്തിൽ കുടുംബം
1. അമ്മംപാറയിൽ പൊക്കി (മക്കൾ, മരുമക്കൾ)
2. ചമ്പിലോറ ജാനകി
3. പൈയിച്ചിയിൽ ചിരു
4. പുനത്തിൽ കേളപ്പൻ
തയ്യിൽ കുടുംബം
1. അരിയാക്കണ്ടി ദേവി (മക്കൾ, മരുമക്കൾ
2. കടുക്കാങ്കി മന്ദി (മക്കൾ, മരുമക്കൾ)
3. തയ്യിൽ കുഞ്ഞിക്കണ്ണൻ (മക്കൾ, മരുമക്കൾ) (മക്കൾ, മരുമക്കൾ)
4. തയ്യിൽ ദിവാകരൻ മക്കൾ, മരുമക്കൾ)
5. തയ്യിൽ ശ്രീധരൻ (മക്കൾ, മരുമക്കൾ)
6. പീടികക്കണ്ടി സേതു (മക്കൾ, മരുമക്കൾ
7. തോടുമ്മൽ ചന്ദ്രി (മക്കൾ, മരുമക്കൾ)
ഈ കാര്യം കാണിച്ച് കോഴിക്കോട് സി.പി.ഐ(എം) ജില്ലാ സിക്രട്ടറിക്കും സി.പി.ഐ. നേതാക്കൾക്കും ഞങ്ങ ളുടെ രേഖയുടെ പകരം നോട്ടീസും സമർപ്പിച്ചിട്ടുണ്ട്. ഇതിന് എത്രയും പെട്ടന്ന് മറുപടി അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ കുടുംബസംഗമത്തിലെടുത്ത തീരുമാനം നടപ്പിലാക്കാൻ ഞങ്ങൾ നിർബന്ധിതമാകും. തയ്യിൽ, പുനത്തിൽ കുടുംബങ്ങൾക്ക് വേണ്ടി, തയ്യിൽ കുമാരൻ.
മഞ്ഞപ്പള്ളി ഭൂമി വിഷയത്തിൽ പരസ്യമായി രംഗത്ത് വരാൻ പാടില്ലെന്ന് സിപിഐ മണ്ഡലം കമ്മറ്റി യോഗം നിർദ്ദേശം നൽകിയിരുന്നു. മഞ്ഞപ്പള്ളിയിൽ ഭൂമി അളക്കാൻ കുടുംബത്തോടൊപ്പം ശ്രീധരനും എത്തിയപ്പോൾ വലിയ ജനരോക്ഷമാണ് ഉയർന്നത്.
തുടർന്ന് ഭൂമി അളക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നിയമപരമായ കാര്യങളിൽ കുടുംബത്തോടൊപ്പം നിൽക്കാമെന്നും പാർട്ടി ലോക്കൽ സെക്രട്ടറിയായിരിക്കെ ഭൂമി വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ല എന്നുമായിരുന്നു പാർട്ടി ആവശ്യം.
എന്നാൽ മഞ്ഞപ്പള്ളി ഭൂമി വ്യാജരേഖ ഉപയോഗിച്ച് പലരും പതിറ്റാണ്ടുകളായി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഇത് പൊതുഭൂമിയാണെന്ന സിപിഐ നിലപാട് നിയോജക മണ്ഡലം സെക്രട്ടറി എം.ടി ബാലനും വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്ററും സർവ്വകക്ഷി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന നിലപാട് ഇ.കെ വിജയൻ എം എൽ എ സ്വീകരിച്ചതും അവകാശം ഉന്നയിക്കുന്നവർക്ക് വലിയ പ്രതിരോധമായി.
തയ്യിൽ ശ്രീധരൻ്റെ പ്രതികരണത്തിൻ്റെ പൂർണ്ണ രൂപം....
ഈ കത്ത് എന്ന് പറയുന്നത്... ഒരു ഇഷ്യൂ ആയി ബന്ധപ്പെട്ട് പാർട്ടിക്ക് കൊടുത്ത ചില കാര്യങ്ങൾ ഉണ്ടല്ലോ... ആ കാര്യങ്ങൾക്ക് ആക്കം കൂട്ടാനുള്ള ഒരു കത്ത് ആയിട്ട് ഇതിനെ കണ്ടാൽ മതി...
ചെക്യാട് പഞ്ചായത്തിനെ സംബന്ധിച്ച് സിപിഐയുടെ ലോക്കൽ സെക്രട്ടറി എന്ന് പറയുമ്പോൾ അതിനൊരാളില്ല അങ്ങനെ വന്നപ്പോൾ ആയ ലോക്കൽ സെക്രട്ടറി... അങ്ങനെ വരുമ്പോൾ അതൊരു വലിയ പദവിയൊന്നുമല്ല....
സിപിഐയുടെ ലോക്കൽ സെക്രട്ടറി പദവി എന്നത് വലിയൊരു സംഭവമായിട്ട് ഞാൻ കാണുന്നില്ല.... ചെക്യാട് പഞ്ചായത്തിന് സംബന്ധിച്ച് നിങ്ങൾക്കറിയാലോ... ഒരുപാട് ആളുകൾ ഒന്നുമില്ല... അങ്ങനെ ആയൊരു ലോക്കൽ സെക്രട്ടറി. വിരലിലെണ്ണാവുന്ന ആളുകൾ... അങ്ങനെ മത്സരം ഒന്നുമില്ലാതെ തീരുമാനിച്ചതാണ്... അങ്ങനെ വന്ന തീരുമാനമാണ്... അത് ഞാൻ അംഗീകരിച്ചു.
If the land is taken over, mass resignation; CPI local secretary threatens to resign to put pressure on revenue minister