തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതോടെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടർ നടപടികൾ സംസ്ഥാനം സ്വീകരിക്കും.
കൈവെട്ട് കേസ്, അഭിമന്യൂ, സഞ്ജിത്ത് കൊലപാതകം- ഉത്തരവില്‍ കേരളത്തിൽ നിന്നുള്ള സംഭവങ്ങളും
തിരുവനന്തപുരം : ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര ഉത്തരവിൽ കേരളത്തിൽ നിന്നുള്ള സംഭവങ്ങളും ഇടപിടിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകം, കൈവെട്ട് കേസ്, ആർ.എസ്.എസ് പ്രവർത്തകരായ സഞ്ജിത്തിന്റെയും വിപിന്റെയും കൊലപാതകം തുടങ്ങിയവയാണ് ഉത്തരവിൽ പറയുന്നത്.
2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് ക്യാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2010 ജൂലൈ 4നായിരുന്നു മൂവാറ്റുപുഴയിലെ നിർമല കോളജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി മതനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. കേസിൽ എസ്.ഡി.പി.ഐ, പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
2021 ൽ നടന്ന, ആർഎസ്എസ് പ്രവർത്തകരായ നന്ദുവിന്റെയും സഞ്ജിത്തിന്റെയും കൊലപാതകങ്ങൾ, 2017 ൽ നടന്ന ബിബിന്റെ കൊലപാതകം എന്നിവയിൽ പിഎഫ്ഐയുടെ പങ്കും ഉത്തരവ് പറയുന്നു.
ഇതുകൂടാതെ യു.പി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് നിരോധനത്തിന് ശുപാർശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, , ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.
ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്ന് നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ഉത്തരവിൽ പറയുന്നു.
നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും കൂടി ഉൾപ്പെട്ടതോടെ നിലവിൽ 42ലധികം സംഘടനകളാണ് കേന്ദ്ര സർക്കാരിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കൻമാരുടെ വീടുകളിലും എൻ.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
Prohibition of Popular Front; Security has been increased in the state, Chief Minister called a meeting