സ്വകാര്യ കോൺട്രാക്ടർമാരുടെ അമിത സ്വാധീനത്തിൽനിന്ന് സംസ്ഥാനത്തെ പൊതുനിർമ്മാണ മേഖലയെ അതിവേഗത്തിൽ മോചിപ്പിക്കേണ്ടതുണ്ട്. അതിന് ലേബർ സൊസൈറ്റികളെ വ്യാപകമാക്കി, കാര്യപ്രാപ്തി വർധിപ്പിച്ചുകൊണ്ടുള്ള ബദലിലൂടെയേ സാധിക്കൂ.
വികസന പ്രവൃത്തികൾ കൂടുതൽ ഗുണമേന്മയോടെയും സമയക്ലിപ്തതയോടെയും ചെയ്ത് തീർക്കാനും പൊതുഫണ്ട് ചോർച്ച കുറച്ചുകൊണ്ടുവരാനും ഇതുവഴി കഴിയും.
ഓരോ വികസന ബ്ലോക്കിലും ഓരോ ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിക്കണമെന്ന നിർദേശം ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്തേ ഉയർന്നതാണ്. അത് പ്രായോഗികമാക്കിയാൽതന്നെ വലിയ നേട്ടം ഈ രംഗത്ത് കൈവരിക്കാം.
പൊതുമരാമത്ത് വകുപ്പ് മുതൽ ത്രിതല പഞ്ചായത്തുകളിൽ താഴേ തട്ടിൽ വരെയുള്ള പദ്ധതി ടെൻഡറുകളിൽ പലവിധ മോശം പ്രവണതകളുമുണ്ട്. എൻജിനിയർമാരിൽ പലരെയും വരുതിയിൽ നിർത്തി പൊതുഫണ്ട് തട്ടിയെടുക്കാൻ സ്വകാര്യ കോൺട്രാക്ടർമാർ പയറ്റുന്ന അടവുകൾ അനവധിയാണ്.
അതിസമർത്ഥമായ ഒത്തുകളിയിലൂടെ നൂറുകണക്കിന് കോടി രൂപയാണ് ഓരോ വർഷവും അവർ കൈക്കലാക്കുന്നത്. അതിൽ വലിയൊരു വിഹിതം കൂട്ടുനിൽക്കുന്ന ചില ഉദ്യോഗസ്ഥരുടെ കീശയിലുമെത്തുന്നുണ്ട്. ടെൻഡറിൽ ലേബർ കോൺട്രാക്ട് സംഘങ്ങൾ പങ്കെടുക്കുന്നതേ ഇക്കൂട്ടർക്ക് ഇഷ്ടമല്ല.
നിസ്സാരമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സൊസൈറ്റികളുടെ ടെൻഡർ നിരസിക്കുന്നത് പതിവാണ്. എസ്റ്റിമേറ്റ് തുകയിൽ കാര്യമായ കുറവൊന്നും വരുത്താതെ ധാരണയിലെത്തി പ്രവൃത്തികൾ പങ്കുവെച്ചു നൽകുന്ന രീതിയാണ് പലേടത്തും നിലനിന്നുപോരുന്നത്.
അതിന് തടയിടാനാവുന്നത് ലേബർ സൊസൈറ്റികളുടെ ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളിൽ മാത്രമാണ്. തെറ്റായ സമ്പ്രദായം അവസാനിപ്പിക്കാൻ ഒടുവിൽ നടപ്പാക്കിത്തുടങ്ങിയ ഇ- ടെൻഡർപോലും അട്ടിമറിക്കപ്പെടുന്ന നിലയാണ്.
എന്നാൽ ക്രമംവിട്ട ചെയ്തികൾക്കെതിരെ ഉറച്ച നിലപാടോടെ ശരിയായ സമീപനം സ്വീകരിക്കുന്ന ചെറിയൊരു വിഭാഗമെങ്കിലും ഉദ്യോഗസ്ഥർ ഉണ്ട് . അത് വലിയ ആശ്വാസമാണുതാനും. നിലവിൽ സംസ്ഥാനത്തെ പൊതുനിർമാണ മേഖലയിലെ ടെൻഡറുകളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് ലഭിക്കുന്ന പങ്ക് നാമമാത്രമാണ്.
വലുതും ചെറുതുമായ പ്രവൃത്തികളിൽ മഹാഭൂരിഭാഗവും കൈയടക്കുന്നത് സ്വകാര്യ കോൺട്രാക്ടർമാർതന്നെയാണെന്ന് പരിശോധിച്ചാൽ വ്യക്തമാവും. ടെൻഡർ ഘട്ടത്തിൽ അർഹതാ സാക്ഷ്യപത്രം ഹാജരാക്കുന്ന ലേബർ സൊസൈറ്റികൾക്ക് നിരക്കിൽ 10 ശതമാനം വരെ ആനുകൂല്യം എത്രയോ വർഷങ്ങളായി അനുവദിച്ചുപോരുന്നതാണ്.
ഈ മേഖലയിലെ സഹകരണ സംഘങ്ങളെ തുണയ്ക്കാൻ സർക്കാർ നല്ല ദീർഘവീക്ഷണത്തോടെയാണ് ഇത് നടപ്പാക്കിയത്. ഈ ഇളവ് നിലവിലുള്ളതിനാൽ അതിനെയും മറികടക്കുന്ന നിരക്കിൽ ടെൻഡർ നിരക്ക് ക്വാട്ട് ചെയ്യാൻ കോൺട്രാക്ടർമാർ നിർബന്ധിതരാവുകയാണ്.
ഫലത്തിൽ അനേക കോടി രൂപയുടെ നേട്ടമാണ് സർക്കാരിന് ഇതിലൂടെ ഉണ്ടാവുന്നത്. ടെൻഡർ വേളയിൽ മാത്രമല്ല, കരാറുകാർക്ക് അനുകൂലമായ ഉദ്യോഗസ്ഥതല ഒത്താശ.
സ്വകാര്യ കോൺട്രാക്ടർമാർ നിരക്ക് കുറച്ച് ഏറ്റെടുത്ത പ്രവൃത്തിയായാലും പല ഘട്ടങ്ങളിലായി "റിവൈസ്ഡ് എസ്റ്റിമേറ്റി "ന്റെ മറവിൽ പിന്നെയും ഫണ്ട് കൂട്ടിക്കൊടുക്കാൻ എൻജിനീയറിങ് വിംഗ് ഉദ്യോഗസ്ഥരിൽ ചിലർതന്നെ മുൻകൈയെടുക്കുന്നു.
പോരാത്തതിന് അളവിൽ കാണിക്കുന്ന ഉദാരസമീപനം വേറെയും. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ചെയ്യിക്കുന്ന പ്രവൃത്തികൾ എസ്റ്റിമേറ്റ് പ്രകാരം എത്ര നന്നായി പൂർത്തിയാക്കിയാലും അളവ് "തികയില്ല " . എന്നാൽ കരാറുകാർ നിർവഹിച്ച പ്രവൃത്തിയുടെ അളവോ എപ്പോഴും " പൂർണ "വും.
ഓരോ തലത്തിലും അതത് സാമ്പത്തിക വർഷാവസാനം പാസാക്കിക്കൊടുത്ത ബില്ലുകൾ പരിശോധിച്ചാൽ മതി ഈ വലിയ അന്തരവും പൊതുഫണ്ട് ചോർച്ചയും ബോധ്യപ്പെടാൻ. സൊസൈറ്റികൾ സൂക്ഷ്മതയോടെ ഇടപെടുന്നിടത്തേ കരാറുകാരുടെ കുതന്ത്രങ്ങളെ അല്പമെങ്കിലും മറികടക്കാനാവുന്നുള്ളൂ.
അതുകൊണ്ടുതന്നെ ലേബർ സൊസൈറ്റികളെ എതിർക്കാൻ കോൺടാക്ടർമാർ എവിടെയും കൂട്ടായി രംഗത്തിറങ്ങാറുമുണ്ട്. അപൂർവമെങ്കിലും ചില സ്ഥലങ്ങളിൽ തദ്ദേശ ഭരണസമിതികൾവരെ അവർക്ക് അരുനിൽക്കുകയും ചെയ്യുന്നു.
ഈ ദൂഷിത വലയത്തെ തകർത്ത് ഫലപ്രദമായ ബദൽ എന്ന നിലയിലേക്ക് ലേബർ സൊസൈറ്റികളെ വളർത്തിക്കൊണ്ടുവരാൻ സർക്കാർ പ്രത്യേകശ്രദ്ധ പുലർത്തണം.
പ്രവർത്തന ക്ഷമതയും നിലനില്പിനുള്ള ശേഷിയും ഉറപ്പുവരുത്തി ആരംഭിക്കുന്ന ലേബർ സൊസൈറ്റികൾക്ക് പൊതുനിർമാണരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാനാവും. ലേബർ സംഘങ്ങൾ താരതമ്യേന കുറവുള്ള ഭാഗങ്ങൾക്ക് മുൻഗണന നൽകണം.
സി ക്ലാസ് സംഘങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഒരേ താല്പര്യവും ഉദ്ദേശ്യവുമുള്ളവയെ സംയോജിപ്പിച്ച് ശക്തിപ്പെടുത്താനാവുമോ എന്നും നോക്കണം. ഒപ്പം ഒരു ബ്ലോക്കിൽ പരമാവധി അഞ്ച് സംഘങ്ങൾ എന്ന് നിജപ്പെടുത്തുകയും വേണം. ഇല്ലെങ്കിൽ പിടിച്ചുനിൽക്കാൻ പ്രയാസമാകും.
സഹകരണ വകുപ്പിന്റെ സഹായത്തോടെ ഇത്തരം ക്രമീകരണങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. ലേബർ കോൺട്രാക്ട് രംഗത്ത് കടലാസിൽ ഒതുങ്ങുന്ന ഏതാനും സംഘങ്ങൾ പല ജില്ലകളിമുണ്ട്. അവയിൽ ഏറെയും മുമ്പേതോ കാലത്ത് വഴിവിട്ട് തട്ടിപ്പടച്ചുണ്ടാക്കിയവയാണ്.
സഹകരണ വകുപ്പിലെ രേഖകൾപ്രകാരം രജിസ്റ്റർ ചെയ്ത ലേബർ സംഘങ്ങൾ 644 ആണ്. അവയിൽ പകുതിയിലേറെയും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നല്ല നിലയിൽ കർമശേഷി തെളിയിച്ച സംഘങ്ങൾ നൂറിൽപരമേ ഉള്ളൂ.
പൊതുനിർമ്മാണ മേഖലയിലെ 10% പ്രവൃത്തികൾപോലും ഏറ്റെടുത്ത് ചെയ്യാവുന്ന ശേഷിയിലേക്ക് ഇനിയും ഈ സംഘങ്ങൾക്ക് ഉയരാനായിട്ടില്ല. സംഘങ്ങൾക്ക് താങ്ങും തുണയുമാവേണ്ട അപ്പക്സ് ബോഡിയായ ലേബർ ഫെഡ് ആകട്ടെ മൃതപ്രായത്തിൽ കിടക്കുകയാണ്.
സഹകരണ രംഗത്തെ മറ്റെല്ലാ വിഭാഗം പ്രൈമറി സംഘങ്ങൾക്കും സുശക്തമായ സംസ്ഥാനതല സംവിധാനം ഉള്ളപ്പോൾ ഒരു ഓഫീസ് പോലുമില്ലാത്ത ഗതികേടിലാണ് ലേബർ ഫെഡ് . ഇത് കണ്ടറിഞ്ഞ് എത്രയും വേഗത്തിൽ പ്രവർത്തനക്ഷമമായ സംഘങ്ങളെ മുഴുവൻ ഉൾപ്പെടുത്തി ലേബർ ഫെഡ് പുനസ്സംഘടിപ്പിച്ചേ മതിയാവൂ.
വഴിവിട്ട് നീങ്ങുന്ന ലേബർ സൊസൈറ്റികളെ കർശനമായി നിയന്ത്രിക്കുക, കടലാസ് സംഘങ്ങളെ ഒഴിവാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുക എന്നതും പ്രധാനമാണ്. സഹകരണ വകുപ്പിന്റെ കണിശ പരിശോധനയിലൂടെ കണ്ടെത്തി തടയാവുന്നതാണ് വ്യാജസംഘങ്ങളുടെ സൂത്രക്കളികൾ.
ന്യായമായ നിരക്കിൽ വേതനത്തോടെയുള്ള തൊഴിലവസര വർധന , നിർമാണ പ്രവൃത്തികളിൽ ഗുണമേന്മ ഉറപ്പാക്കൽ, അഴിമതി നിർമാർജനം എന്നിവ ലക്ഷ്യമാക്കിയുള്ള സൊസൈറ്റികൾക്ക് എങ്ങും വിശ്വാസ്യതയും സ്വീകാര്യതയും കൂടും.
അത് തങ്ങൾക്ക് ഭാവിയിൽ ഭീഷണിയായിത്തീരുമെന്ന് സ്വകാര്യ കോൺട്രാക്ടർമാർക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് തൊഴിലാളി സഹകരണ സംഘങ്ങൾക്കെതിരെ വ്യാപകമായ നുണപ്രചാരണം അവർ കെട്ടഴിച്ചുവിടുന്നതും.
Article by കെ വി കുഞ്ഞിരാമൻ
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം, ന്യൂസ് എഡിറ്റർ
public works; Contractors should be pushed to improve quality