ഇടുക്കി : കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേര്‍. ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ സന്തോഷത്തിനിടയ്ക്കാണ് മരണം ഇരച്ചെത്തിയത്. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്.
ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം ഉറ്റവരായ 5 പേരെയാണ് സിയാദിനു നഷ്ടമായത്. തകര്‍ത്തു പെയത് മഴയിലും ഉരുള്‍ പൊട്ടലില്‍ കുത്തിച്ചെത്തിയ പാറയും വെള്ളവും 7 വീടുകളാണ് കൊക്കയാറില്‍ തകർത്തത്. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ദുരന്തഭൂമിയുടെ ഓരത്ത് കാഞ്ഞിരപ്പള്ളി സ്വദേശി സിയാദുമുണ്ടായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ ഫൗസിയയും മക്കളായ പത്തുവയസുകാരൻ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്‌സാനയും അഫിയാനെയുമായിരുന്നു സിയാദിന് ദുരന്തത്തിൽ നഷ്ടമായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിൽ പുത്തഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മൂന്നുവയസുകാരൻ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല. മന്ത്രിമാരായ കെ രാജൻ, റോഷി ആഗസ്റ്റിൻ,എംപി ഡീൻ കുരിയകോസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തമേഖലയിൽ രക്ഷപ്രവർത്തനം വൈകിയതും വിമര്‍ശനത്തിന് കാരണമായി
Kokkayar tragedy; Death by a landslide among the children who arrived for the wedding