പാനൂർ: എന്താണ് സംഭവിച്ചതെന്ന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല സോനയ്‌ക്ക്. കണ്ടു കൊതിതീരും മുമ്പ് മറഞ്ഞ കൺമണിയുടെ മുഖം ഓർക്കുംതോറും ഈ അമ്മയുടെ ഉള്ളുവിങ്ങുകയാണ്. കരഞ്ഞു കരഞ്ഞു തളർന്ന് കിടക്കുമ്പോഴും സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന്റെ ജീവനെടുക്കാൻ മാത്രം ക്രൂരത അച്ഛൻ എന്തിന് കാണിച്ചുവെന്നതിന്റെ കാരണം സോനയ്‌ക്ക് അറിയില്ല.
പ്രകോപനങ്ങൾ ഒന്നുമില്ലാതെയാണ് തന്നെയും കുഞ്ഞിനെയും ഭർത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് സോന പൊലീസിന് നൽകിയ മൊഴി. വിജയദശമി ദിനമായ വെള്ളിയാഴ്‌ച വളരെ സന്തോഷത്തോടെയാണ് കുടുംബം ബൈക്കിൽ വളള്യായി ഉമാ മഹേശ്വരി ക്ഷേത്രദർശനത്തിന് പോയത്.
മടങ്ങവേ വൈകിട്ട് ആറോടെ പാത്തിപ്പാലം വളള്യായി റോഡിൽ പുഴയുടെ ഷട്ടറിന് സമീപം ബൈക്ക് നിർത്തി. തുടർന്ന് മൂവരും ചെക്ക്ഡാം ഭാഗത്തെ പുഴക്കരയിൽ എത്തി. ഷിജു കൈയിലുണ്ടായിരുന്ന കുഞ്ഞിനെ സോനയോട് എടുക്കാൻ ആവശ്യപ്പെട്ടു. സോന കുഞ്ഞിനെ എടുത്തയുടൻ ഇരുവരെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
പുഴയിൽ കലുങ്കിൽ പിടിച്ച് നിന്ന സോനയുടെ കൈകൾ ഷിജു വീണ്ടും എടുത്തുമാറ്റി വെള്ളത്തിലേക്ക് തള്ളിയിട്ടു. കൈതക്കാട്ടിൽ പിടിച്ചുനിന്ന സോനയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അപ്പോഴേക്കും ഷിജു ഓടി രക്ഷപ്പെട്ടുവെന്നും സോന പൊലീസിന് മൊഴി നൽകി. ഒഴുക്കിൽപെട്ട അൻവിതയുടെ ശരീരം പാത്തിപ്പാലത്തിന് സമീപത്തുനിന്നാണ് നാട്ടുകാരും അഗ്‌നിരക്ഷാസേനയും കണ്ടെത്തിയത്.
ഷിജു തലശേരി കുടുംബകോടതിയിലെ ജീവനക്കാരനും സോന ഈസ്‌റ്റ് കതിരൂർ എൽപി സ്‌കൂൾ അധ്യാപികയുമാണ്. ഇവരുടെ കുടുംബജീവിതം പ്രത്യക്ഷത്തിൽ വളരെ സന്തോഷപൂർണമായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ആ കാഴ്ച.
കിലുക്കാംപെട്ടിപോലെ ഓടിപ്പാഞ്ഞു നടന്ന അൻവിതയെന്ന ഒന്നരവയസുകാരിയുടെ ചേതനയറ്റ ശരീരം. പാട്യം പത്തായക്കുന്നിലെ വാടക വീട്ടുമുറ്റത്ത് അവളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആൾക്കൂട്ടം കരച്ചിലടക്കനാവാതെ വിതുമ്പി. അച്ഛന്റെ ക്രൂരതയിൽ നഷ്ടമായ കുഞ്ഞു ജീവന് എങ്ങനെ യാത്രാമൊഴി നൽകുമെന്നറിയാതെ ഉറ്റവർ കണ്ണീരണിഞ്ഞു.
വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് പാനൂർ പാത്തിപ്പാലം വള്ള്യായി റോഡ് വാട്ടർ ടാങ്കിന് സമീപം അൻവിതയെയും അമ്മ സോനയെയും അച്ഛൻ ഷിജു പുഴയിൽ തള്ളിയിട്ടത്. രണ്ടുപേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്‌ച പകൽ ഒന്നരയോടെയാണ് പത്തായക്കുന്നിലെ കുപ്പ്യാട്ട് വീട്ടിൽ അൻവിതയുടെ മൃതദേഹം എത്തിച്ചത്.
അതുവരെയുണ്ടായിരുന്ന നിശബ്ദതയെല്ലാം ഭേദിച്ച് അടക്കിപ്പിടിച്ച വേദനകൾ ആ ഒരു നിമിഷത്തിൽ പുറത്തേക്കു വന്നു. അലറിക്കരഞ്ഞെത്തിയ അമ്മ സോനയെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. പതിനഞ്ചു മിനിറ്റു മാത്രമാണ് കുടുംബം താമസിച്ചിരുന്ന വാടകവീട്ടിൽ പൊതുദർശനത്തിന് വച്ചത്. ശേഷം അമ്മയുടെ വീടായ പൊന്ന്യം പുല്ലോടിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കെ പി മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പത്തായക്കുന്നിലെ വീട്ടിലെത്തി.
Sona told police that her husband had dumped her and the baby into the Shiju River without provocation.