കോഴിക്കോട്: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ സാധ്യതയുള്ള വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പോലീസ് നല്കിയിട്ടുണ്ട്.
എ.കെ.ജി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റിയുെട നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ വലിയ പ്രതിഷേപ്രകടനമാണ് നടന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സി.പി.എം.-ഡി.വൈ.എഫ്.ഐ, പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം.
ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവർ പറഞ്ഞു. ഓഫീസിന്റെ മതിലിൽ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. എ.കെ.ജി. സെന്ററിന്റെ പിൻഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു.
കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് സ്ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു.
എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിൽ പോലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് അവർ ഓടിയെത്തിയത്. സംഭവം നടക്കുമ്പോൾ ഇ.പി.ജയരാജനും പി.കെ. ശ്രീമതിയും ഓഫീസിനകത്തുണ്ടായിരുന്നു. ഇതിനാലാണ് സമീപത്തുവന്ന് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.
AKG Centre violence; Special alert sounded in north Kerala