നാളെ മെയ് 31. ലോക പുകയില വിരുദ്ധ ദിനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുകയില ഉപയോഗം ഓരോ വർഷവും ലോകമെമ്പാടുമുള്ള എട്ട് ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന. പുകയില ഉപഭോഗം ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
"പരിസ്ഥിതി സംരക്ഷിക്കുക" എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. പുകയില ഉപയോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനു പുറമേ ലൈംഗികാരോഗ്യത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദീർഘകാലമുള്ള പുകയില ഉപയോഗം ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കും.
രക്തക്കുഴലുകളിലെ രാസവസ്തുക്കളിൽ സിഗരറ്റിന്റെ സ്വാധീനം കാരണം, പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. ലിംഗത്തിലെ ധമനികൾ വികസിക്കുകയും രക്തം നിറയുകയും ചെയ്യുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു.
തലച്ചോറിൽ നിന്നുള്ള ലൈംഗിക ഉത്തേജന സിഗ്നലുകളോട് ഞരമ്പുകൾ പ്രതികരിക്കുന്നു. പുകവലി ഗർഭധാരണം സാധ്യത കുറയ്ക്കുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുകവലി ഫാലോപ്യൻ ട്യൂബുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
അണ്ഡവും ബീജവും കൂടിച്ചേരുന്നത് തടയുന്ന തടസ്സങ്ങളും എക്ടോപിക് ഗർഭധാരണത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗർഭകാലത്തെ പുകവലി, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. പുകവലി കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സിഗരറ്റിന്റെ പുകയും ഗർഭാശയത്തിലെ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്ന ശിശുക്കൾക്ക് നിരവധി സങ്കീർണതകൾ ഉണ്ടാകാം.
Tobacco use; Sex can affect life and pregnancy