ന്യൂഡൽഹി: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാഗ്പത് സ്വദേശി മനീഷ(28)യാണ് ഭർത്താവിനെതിരെ സ്ത്രീധനപീഡനം ആരോപിച്ച് ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. ഭർത്താവും കുടുംബവുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് യുവതി ശരീരമാസകലം പേന കൊണ്ട് എഴുതിയിരുന്നു.
ഭർതൃപീഡനങ്ങൾക്കും സ്ത്രീധനത്തെച്ചൊല്ലിയുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്കും ഭർത്താവും കുടുംബക്കാരുമാണെന്ന് കാരണം എന്ന് ചൂണ്ടിക്കാട്ടി യുവതി എടുത്ത വീഡിയോയും പോലീസ് കണ്ടെടുത്തു. ഭർത്താവ് കുന്ദൻ, കുന്ദന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ തുടർച്ചയായി കാറും പണവും ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി ആരോപിച്ചിരുന്നു. ഇരുപത് ലക്ഷവും ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകിയതിന് പുറമെയാണ് വരൻ്റെ കുടുംബം പിന്നീടും പണം ആവശ്യപ്പെട്ടത്. തുടർച്ചയായ ശാരീരിക പീഡനവും യുവതി അനുഭവിച്ചിരുന്നു. അബോർഷൻ ചെയ്യാൻ നിർബന്ധിച്ചിരുന്നതായും എതിർത്തപ്പോൾ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
.gif)

2023ലാണ് നോയിഡ സ്വദേശിയായ കുന്ദനും ബാഗ്പത് സ്വദേശിനിയായ മനീഷയും വിവാഹിതരായത്. മാസങ്ങൾക്കുള്ളിൽതന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തെച്ചൊല്ലി തർക്കമുണ്ടാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. തുടർച്ചയായ മാനസികപീഡനം മൂലം 2024 ജൂലൈയിൽ മനീഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മരിക്കുന്നതിന് നാലുദിവസങ്ങൾക്ക് മുമ്പ് വിവാഹമോചനത്തെപ്പറ്റി യുവതിയുടെ വീട്ടുകാർ ചർച്ച ചെയ്തിരുന്നു. എന്നാൽ നൽകിയ സ്ത്രീധനം തിരികെ നൽകാതെ രേഖയിൽ ഒപ്പുവെയ്ക്കില്ലെന്ന് യുവതി പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Woman dies after consuming poison after writing suicide note all over body with pen
