കൊല്ലം: ( www.truevisionnews.com ) ഇരവിപുരം സ്വദേശിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
അതേസമയം, ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞതിനാൽ ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം.. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല.
.gif)

സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കടുംപിടിത്തം ഒഴിവാക്കി വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികൾ തുടരുമെന്നും കുടുംബം അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ മൃതദേഹം അച്ഛൻ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാർജ കോടതി ഉത്തരവിട്ടത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിൽ, ഭർത്താവ് നിതീഷും അദ്ദേഹത്തിന്റെ സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുണ്ടറ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
malayali woman found dead canada
