കണ്ണൂർ: ( www.truevisionnews.com ) ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഷെറിൻ പരോളിലായിരുന്നു. പരോള്‍ കാലാവധി 22ാം തീയതി വരെയാണ് ഉണ്ടായിരുന്നത്. എന്നാൽ അതിനിടയിലാണ് ജയിൽ മോചനത്തിനുളള അനുമതി ലഭിക്കുന്നത്.
തുടര്‍ന്നാണ് ഇന്ന് കണ്ണൂര്‍ വനിത ജയിലിലേക്ക് അതീവരഹസ്യമായി എത്തിച്ചേര്‍ന്നത്. ഇവര്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നില്ല. ജയിലിലെത്തി ഒപ്പിട്ട് മടങ്ങിയ സമയം മാത്രമാണ് ഇവിടെ ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
.gif)

2009 നവംബർ എട്ടിനാണ് ഷെറിൻ തന്റെ ഭർതൃപിതാവും അമേരിക്കൻ മലയാളിയുമായ ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. ഷെറിനും കാമുകനും ചേർന്നാണ് കൊല നടത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അരുംകൊല. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്.
മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഇത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലത് തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.
മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഹൈകോടതി ഉത്തരവ് ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഷെറിന് ശിക്ഷായിളവ് നൽകണമെന്ന് മന്ത്രിസഭ നേരത്തേ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. സർക്കാർതലത്തിലെ ഉന്നത ബന്ധമാണ് തീരുമാനത്തിനു പിന്നിലെന്നും ജയിലിലെ മറ്റ് തടവുകാർക്കില്ലാത്ത പരിഗണനയാണ് അവർക്ക് ലഭിക്കുന്നതെന്നുമായിരുന്നു ആരോപണം.
Bhaskara Karanavar murder case Accused Sherin released from jail
