(truevisionnews.com) ഇറാനിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി യമനിലെ ഹൂതികൾ രംഗത്തെത്തി. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിൽ ട്രംപ് ഭരണകൂടം പങ്കുചേർന്നാൽ ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്കും പടക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഹൂതി വിമതരുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഹൂതികൾ മുമ്പും കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.ഇതിന് തിരിച്ചടിയായി അമേരിക്ക യമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു.
.gif)

ഇന്ന് പുലർച്ചെയാണ് ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ അമേരിക്കയുടെ കുപ്രസിദ്ധ സ്റ്റെൽത്ത് ബോംബറുകളായ ബി 2 ആക്രമിച്ചത്. ഇന്നലെ മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽ നിന്ന്, ബി-2 വിമാനങ്ങൾ ഇന്നലെ പസിഫിക് സമുദ്ര താവളത്തിലേക്ക് പറന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം സ്ഥിരീകരിച്ച് ട്രംപ് തന്നെ രംഗത്തെത്തിയത്.
ഇസ്രായേൽ സൈന്യം “ഓപ്പറേഷൻ റൈസിംഗ് ലയൺ” ആരംഭിച്ച് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും ഉന്നത ജനറൽമാരെയും ആണവ ശാസ്ത്രജ്ഞരെയും ആക്രമിച്ചതോടെയാണ് ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചത്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച്, 263 സാധാരണക്കാർ ഉൾപ്പെടെ കുറഞ്ഞത് 657 പേർ ഇറാനിൽ കൊല്ലപ്പെടുകയും 2,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 450 മിസൈലുകളും 1,000 ഡ്രോണുകളും പ്രയോഗിച്ച് ഇറാൻ തിരിച്ചടിച്ചതായും 24 പേർ കൊല്ലപ്പെട്ടതായും ഇസ്രായേലും പറയുന്നു.
Houthis warn Trump against attacking Iran
