Jun 21, 2025 11:16 AM

ഇടുക്കി: ( www.truevisionnews.com ) ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്.

ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്‌. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.

യുവ നേതാക്കൾക്ക് പക്വത വേണമെന്ന ചെന്നിത്തലയുടെ പരാമർശത്തിനും രാഹുൽ മറുപടി നൽകി. മുതിർന്ന നേതാക്കൾ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അംഗീകരിക്കുമെന്നും അത് ഉൾക്കൊള്ളേണ്ട ചുമതല ഞങ്ങൾക്കുണ്ട് എന്നും രാഹുൽ പറഞ്ഞു. ചെറുപ്പക്കാർ കാര്യങ്ങൾ ഗൗരവമായി കാണുകയും വിലയിരുത്തുകയും വേണമെന്നും തിരഞ്ഞെടുപ്പ് രംഗത്ത് നിൽക്കുമ്പോൾ ഓരോരുത്തർക്കും സൂക്ഷ്മത ആവശ്യമാണ് എന്നുമായിരുന്നു ചെന്നിത്തലയുടെ വിമർശനം. നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനം കൂടുതൽ ശ്രദ്ധിക്കപ്പടുകയും ഷാഫി, രാഹുൽ തുടങ്ങിയ നേതാക്കൾക്കെതിരെ മുറുമുറുപ്പ് കോൺഗ്രസിൽ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിമർശനം.

ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയ്ക്ക് പകരം കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നേരത്തെ പങ്കുവെച്ചിരുന്നു. 'ഭാരത മാതാവിന് പുഷ്പാര്‍ച്ചന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണിത്. പോസ്റ്ററില്‍ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തതാണ് ഒടുവിൽ വിവാദമായത്. പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.





bharatmata controversy cpim fraud programme says rahulmamkoottathil mla

Next TV

Top Stories