നിലമ്പൂർ: (www.truevisionnews.com) ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൺവൻഷനിൽ പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി.
യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന ഉറച്ച നിലപാടും മുഖ്യമന്ത്രി തൻ്റെ പ്രസംഗത്തിൽ മുന്നോട്ട് വെച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
.gif)

എൽഡിഎഫ് കൂടെ കൊണ്ടുനടന്നത് ഒരു കൊടും വഞ്ചകനെയാണെന്നായിരുന്നു അൻവറിനെ പേരെടുത്ത് പറയാതെയുള്ള വിമർശനം. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നൽകുകയോ ചെയ്തിട്ടില്ല. മത്സരത്തെ കുറിച്ച് ഞങ്ങൾക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എൽഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നു. ഇത് എതിരാളികളിൽ വൻ അങ്കലാപ്പുണ്ടാക്കി. എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ ദീർഘകാലമായി ചില വിഭാഗങ്ങളെ അവരുടെ തത്വശാസ്ത്രം കൊണ്ട് സമൂഹം അകറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയെ ഉന്നമിട്ട് പറഞ്ഞു. നമ്മൾ നിലകൊള്ളുന്നത് ജനാധിപത്യ സമൂഹത്തിലാണ്. ആ സമൂഹത്തോട് ഒട്ടും മമത ഇല്ലാത്ത ചിലരെ നാടും സമൂഹവും അംഗീകരിക്കാറില്ല.
അങ്ങനെ അംഗീകരിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് വലിയതോതിൽ വിശദീകരിക്കേണ്ടതില്ല. കശ്മീരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നല്ലോ. അവിടെ സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് ബിജെപിയെ ജമാഅത്തെ ഇസ്ലാമി സഹായിച്ചു. എന്നാൽ അതിനെ അതിജീവിച്ച് തരിഗാമി വിജയിച്ചു.
LDF does not want communal votes Jamaat-e-Islami faction that has no affection for democracy Pinarayi Vijayan
