മലപ്പുറം: (truevisionnews.com) പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധത്തിനെതിരെ മുൻ എംഎൽഎയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനപരത കാണിക്കേണ്ടത് എന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ല എന്നും അൻവർ പറഞ്ഞു. തുടർന്ന് മനുഷ്യ വന്യജീവി സംഘർഷം എന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തിനെതിരെയും അൻവർ രംഗത്തെത്തി.
മനുഷ്യ വന്യജീവി സംഘർഷം എന്നൊന്നില്ലെന്നും വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യരെ അക്രമിക്കുകയാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
.gif)
സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെയും അൻവർ രംഗത്തെത്തി. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.
സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി. നിയമം കൊണ്ട് ജനങ്ങളെ ഇറക്കാൻ കഴിയില്ല, അതുകൊണ്ട് വന്യമൃഗ ആക്രമണങ്ങൾ കൊണ്ട് ജനങ്ങൾ പുറത്തിരിക്കണം. ഗൂഢാലോചന വളരെ വലുതാണെന്നും എത്ര ആളുകൾ മരിച്ചുവീണാലും ഇതിനൊരു പരിഹാരമുണ്ടാകില്ല എന്നും അൻവർ പറഞ്ഞു.
15 year old dies after being shocked pig trap pvanwar against aryadan shoukath
