പനമരം: (truevisionnews.com) കമ്പളക്കാട് സിനിമാഹാളിന് സമീപം വാഹനാപകടത്തില്‍ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു . കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിമിന്റെയും ആയിഷയുടെയും മകള്‍ ദില്‍ഷാന (19)യാണ് മരിച്ചത്. ദില്‍ഷാനയെ അവസാനമായി ഒരുനോക്കുകാണാന്‍ ഒട്ടേറെ ആളുകളാണ് വിങ്ങിപൊട്ടിക്കൊണ്ട് ഒഴുകിയെത്തിയത്.
ഇന്നലെ വൈകീട്ട് 3.30-ഓടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോൾ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദില്‍ഷാനയെ കളിചിരികളുമായി അവസാനം കണ്ട പിതാവ് ഇന്നലെ ചേതനയറ്റ മൃതശരീരമാണ് കാണാൻ ഇടയായത് , ദുബായിലായിരുന്ന പിതാവ് രാത്രി എത്തിയതിനെത്തുടര്‍ന്നായിരുന്നു കബറടക്കം.
.gif)
ശനിയാഴ്ച രാവിലെ 7.20-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത് . വീടിനു സമീപം റോഡരികില്‍ പാലുവാങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ നിയന്ത്രണം തെറ്റിയെത്തിയ ജീപ്പിടിക്കുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ കുടിവെള്ളപദ്ധതിക്കായി ഇറക്കിയ പൈപ്പിലും വാഹനമിടിച്ചിരുന്നു. 30 മീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ആക്‌സിലും ഒടിഞ്ഞു.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം കമ്പളക്കാട് വലിയ ജുമാമസ്ജിദ് കബറിസ്ഥാനില്‍ സംസ്‌കരിച്ചു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അയാഷ്.
body Dilshana who died car accident near Kambalakad cinema hall cremated.
