(truevisionnews.com) കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഈ സാഹചര്യത്തിൽ സിപിഐഎം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
പതിവിന് വിരുദ്ധമായി കാലവർഷം നേരത്തെ എത്തുകയും മഴ കനക്കുകയും ചെയ്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലാണ് ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്. മറ്റു ഭാഗങ്ങളിലേക്കും അത് വ്യാപിക്കുകയാണ്. സംസ്ഥന സർക്കാർ മഴ മുന്നിൽ കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന് എൻഡിആർഎഫ് സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്. പൊലീസും ഫയർഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റി പ്രവർത്തകരും രംഗത്തുണ്ട്.
.gif)
അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ പെട്ടെന്ന് ബാധിച്ച് നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ് കാണുന്നത്. വൃക്ഷങ്ങൾ വീണും ഉരുൾപൊട്ടിയും പുഴകളിൽ വെള്ളം കയറിയും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാകുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. മലയോരങ്ങളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവശ്യമായ സമയമാണ്.
ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വീടിന് കേടുപാട് സംഭവിച്ചവർക്കും താഴ്‌ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമായിവരും. പുഴകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചില ജില്ലകളിൽ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ ഡാമുകൾ പലതും തുറന്നു. ഇക്കാര്യങ്ങളെല്ലാം അതത് പ്രദേശത്തെ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ശ്രദ്ധിച്ച് ഇടപെടണം. എല്ലാവിധസഹായങ്ങളും വേഗത്തിൽ എത്തിക്കാനും രംഗത്തിറങ്ങണെമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
Monsoon heavy CPM workers should take part rescue operations
