തിരുവനന്തപുരം: (truevisionnews.com) അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിൽ ആശങ്ക. രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടൽത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.
വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. അപകടകരമായവസ്തുക്കളുണ്ടെന്നും കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.
.gif)
ഇന്ന് രാവിലെയാണ് തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ പ്രദേശങ്ങളിൽ കണ്ടെയിനറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകളും ഒഴുകി നടക്കുന്നതായാണ് കോസ്റ്റൽ പൊലീസ് അറിയിച്ചത്. ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പാപനാശം തീരത്ത് ഒഴുകി നടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് കയറു കെട്ടി കരയിലേക്ക് വലിച്ച് കയറ്റി.
ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
Salt-like objects washed up on the shore threat of containers remains raising concerns sacrifices Varkala Papanasham beach
