തിരുവനന്തപുരം: ( www.truevisionnews.com ) സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം ലഭിക്കും. 5 ഗഡുവാണ് ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.
.gif)
സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല.
പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ, വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.
കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെൻഷൻ വിതരണത്തിന് ആദ്യ മുൻഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവർഷം മാർച്ചു മുതൽ പ്രതിമാസം പെൻഷൻ നൽകുന്നു. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.
കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയത് കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ട്.
Welfare pension distribution Saturday kerala
