അതീവ ജാഗ്രതയിൽ രാജ്യം, ഓപ്പറേഷൻ സിന്ദൂർ; ഉത്തർപ്രദേശിൽ റെഡ് അലർട്ട്, അതിർത്തിയിൽ നിയന്ത്രണങ്ങൾ

അതീവ ജാഗ്രതയിൽ രാജ്യം, ഓപ്പറേഷൻ സിന്ദൂർ; ഉത്തർപ്രദേശിൽ റെഡ് അലർട്ട്, അതിർത്തിയിൽ നിയന്ത്രണങ്ങൾ
May 7, 2025 10:49 AM | By Athira V

( www.truevisionnews.com)ന്ത്യ പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് അതീവ ജാഗ്രതയിൽ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമാണ്.

https://x.com/dgpup/status/1919965869066608790

ഉത്തർപ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡൽഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിൽ ഉണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, 'ഓപ്പറേഷൻ‌ സിന്ദൂർ' സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ആക്രമണം സ്ഥിരീകരിച്ച പാകിസ്ഥാൻ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്.

അതേസമയം, ഇന്ത്യയ്ക്കും ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് വിതക്തമാക്കി. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1971ലെ യുദ്ധത്തിന് ശേഷം പാകിസ്താനെതിരെ മൂന്ന് പ്രതിരോധ സംവിധാനങ്ങളും ഒരുമിച്ച് ഉപയോ​ഗിക്കുന്നത് ഇതാദ്യമായിട്ടാണ്. 26പേർ കൊല്ലപ്പെട്ട പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം, രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യൻ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി ബുധനാഴ്ച പുലർച്ചെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയത്.








Operation Sindhur India setback red alert uttarpradesh

Next TV

Related Stories
Top Stories