( www.truevisionnews.com ) സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലിന് സംസ്ഥാനത്തും വിപുലമായ ഒരുക്കം. 14 ജില്ലകളിലും ഇന്ന് വൈകിട്ട് നാലു മണിക്കാണ് മോക്ക് ഡ്രില്‍ നടക്കുക. മോക്ക് ഡ്രില്‍ വിജയകരമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി എ ജയതിലക് നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തും മോക്ക് ഡ്രില്‍ നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മോക്ക് ഡ്രില്ലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. പൊതുജനങ്ങളും സംഘടനകളും സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ:
റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രില്ലില്‍ വാര്‍ഡന്മാരെ നിയോഗിക്കണം
ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ അലര്‍ട്ട് ചെയ്യണം
സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും പ്രഥമ ശുശ്രൂഷ കിറ്റുകള്‍ ഒരുക്കണം
ബ്ലാക്ക് ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദേശങ്ങളനുസരിച്ച് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരണം
വീടുകളില്‍ മോക്ക് ഡ്രില്‍ സമയത്ത് ലൈറ്റുകള്‍ ഓഫ് ചെയ്യണം
അടിയന്തര ഘട്ടങ്ങളില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കണം
ജനാലുകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഒഴിവാക്കണം
വൈകിട്ട് നാല് മണിക്ക് സൈറണ്‍ മുഴങ്ങുമ്പോള്‍ വീടുകളിലും ഓഫീസുകളിലും അകത്തെയും പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യണം
വീടിനുള്ളില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി, ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്ക് മാറണം
തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്, വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യണം
പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണം
ജാഗ്രത പാലിക്കണം, ആശങ്കപ്പെടേണ്ടതില്ല
civil defence mock drill kerala readiness black out
