( www.truevisionnews.com ) കുരുമുളക് കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉൽപന്നം സർവകാല റെക്കോഡ് നിലവാരത്തിലേക്ക് കുതിച്ചു. 2014ൽ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന് 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട് കനത്ത വില തകർച്ചയിലേക്ക് വഴുതി.

ഒരുവേള 40,000ത്തിലും താഴ്‌ന്ന് ഇടപാടുകൾ നടന്നത് ഒരു വിഭാഗം കർഷകരെ മറ്റ് വിളകളിലേക്ക് തിരിയാനും നിർബന്ധിതരാക്കി. എന്നാൽ, പിന്നിട്ടവാരം കുരുമുളക് വില 72,100 രൂപയായി ഉയർന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു. കുരുമുളക് വില ഏതാനും വർഷങ്ങൾക്ക് മുമ്പേ ആഗോള തലത്തിൽ ഇടിഞ്ഞത് മുൻനിര ഉൽപാദന രാജ്യമായ വിയറ്റ്‌നാം കർഷകരെ തളർത്തി.
2020 കാലയളവിൽ അവരുടെ ഉൽപാദനം രണ്ടുലക്ഷം ടണ്ണിന് മുകളിലേക്ക് നീങ്ങിയതാണ് വില തകർച്ചക്ക് തുടക്കമിട്ടത്. ടണ്ണിന് 2000 ഡോളറിന് പോലും വാങ്ങലുകാരെ കണ്ടത്താനാവാതെ കയറ്റുമതി സമൂഹം പരക്കം പാഞ്ഞതോടെ ആഭ്യന്തര വില ഏകദേശം കിലോക്ക് 160 രൂപയിലേക്കിടിഞ്ഞു.
കാർഷിക ചെലവുകൾ താങ്ങാനാവാതെ വിയറ്റ്‌നാം, കുരുമുളകിനെ തഴഞ്ഞ് മറ്റ് വിളകളിലേക്ക് തിരിഞ്ഞത് ആഗോള തലത്തിൽ ചരക്ക് ക്ഷാമത്തിന് കാരണമായി. പിന്നിട്ട വർഷം എൽലിനോ പ്രതിഭാസത്തിൽ മുഖ്യ ഉൽപാദന രാജ്യങ്ങളിൽ കുരുമുളക് കൃഷിക്ക് വീണ്ടും തിരിച്ചടി നേരിട്ടു.
ദക്ഷിണേന്ത്യയിൽ വിളവെടുപ്പ് പൂർത്തിയായെങ്കിലും വിപണികളിൽ മുളകു വരവ് നാമമാത്രം. ഉൽപാദനം മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ പല ഭാഗങ്ങളിലും കുറഞ്ഞതായി കർഷകർ. കൊച്ചിയിൽ വരവ് ചുരുങ്ങിയതോടെ വാങ്ങലുകാർ സംഭരണത്തിന് ഉത്സാഹിച്ചത് ചരിത്രനേട്ടത്തിന് അവസരം ഒരുക്കി. വാരാന്ത്യം കിലോ 712 രൂപയിലാണ്.
ഏഷ്യൻ റബർ വിപണികളിൽ നിന്നും ഷീറ്റ് സംഭരണം കുറച്ച് വൻകിട ടയർ നിർമാതാക്കൾ പിന്നാക്കം വലിഞ്ഞു. ഈസ്‌റ്ററിനുശേഷം റബറിന് ഡിമാൻഡ് ഉയരുമെന്ന് ഉൽപാദന രാജ്യങ്ങൾ കണക്കുകൂട്ടിയെങ്കിലും വ്യവസായികളുടെ തണുപ്പൻ മനോഭാവം മുന്നേറ്റത്തിന് തടസ്സമായി.
ഇതുമൂലം അവധി വ്യാപാരത്തിലും റബറിന് തിളങ്ങാനായില്ല. ഇതിനിടയിൽ പ്രതികൂല കാലാവസ്ഥയിൽ സ്‌തംഭിച്ച ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് പല ഉൽപാദന രാജ്യങ്ങളും. അടുത്ത മാസം പുതിയ ഷീറ്റ് വിൽപനക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ടയർ നിർമാതാക്കൾ.
വേനൽ മഴ സംസ്ഥാനത്തെ റബർ തോട്ടങ്ങൾക്ക് കുളിരു പകർന്നെങ്കിലും ടാപ്പിങ് തുടങ്ങാൻ ഇനിയും കാത്തിരിക്കണം. കോട്ടയത്ത് ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ കിലോ 199 രൂപ വരെ കയറി. ബാങ്കോക്കിൽ നിരക്ക് 186 രൂപയാണ്.
നാളികേരോൽപന്നങ്ങൾ റെക്കോഡ് പുതുക്കി. നാളികേര ഉൽപാദനത്തിലെ കുറവ് വിലക്കയറ്റത്തിന് വേഗത പകർന്നു. മില്ലുകളുടെ ആവശ്യത്തിന് കൊപ്ര ഇനിയും കണ്ടെത്താനായില്ല. കാങ്കയത്ത് കൊപ്ര ക്വിൻറലിന് 18,475 രൂപയിലും കൊച്ചിയിൽ 17,900 രൂപയിലുമാണ്. ഇവിടെ വെളിച്ചെണ്ണ 26,900 രൂപ.
കേരളത്തിൽ സ്വർണം വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. 71,360 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച പവൻ വാരമധ്യം ഒറ്റ ദിവസത്തെ റെക്കോഡ് കുതിപ്പായ 2200 രൂപയുടെ നേട്ടത്തിൽ 74,320 രൂപയിലേക്ക് ഉയർന്നു. എന്നാൽ, തൊട്ടടുത്ത ദിവസം ഇതേ നാണയത്തിൽ വിപണിക്ക് തിരിച്ചടി നേരിട്ടതോടെ 72,120ലേക്ക് താഴ്‌ന്ന പവന് പിന്നീട് മികവിന് അവസരം ലഭിക്കാതെ ശനിയാഴ്‌ച 72,040 രൂപയായി.
Pepper prices hit all time record above 72,000 per quintal
