കൊല്ലം: ( www.truevisionnews.com ) കൊതുക് കൂട്ടമായെത്തിയതോടെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാർഡിൽ കല്ലുവിളമുക്കിലെ നൂറിലേറെ വീട്ടുകാരുടെ പൊറുതിമുട്ടി. വ്യാഴാഴ്ച വീട്ടിൽ കിടന്നുറങ്ങാനാകാത്ത സാഹചര്യമായതോടെ പലരും വീടുവിട്ട് ബന്ധുവീടുകളിൽ അഭയംതേടി. പെരുങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരാണ് വീട്ടിലും പുറത്തും കൊതുക് നിറഞ്ഞതോടെ വലഞ്ഞത്.

വ്യാഴാഴ്ച പുലർച്ചെയോടെയാണ് പല വീടുകളിലും കൊതുകിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഏറെക്കഴിയുംമുൻപേ കടന്നൽക്കൂട് ഇളകിയപോലെ മൂളിപ്പറന്ന് കൊതുകിൻകൂട്ടം വീടുകളിലേക്ക് ഇരച്ചെത്തി. കൊതുകിന്റെ കുത്തേറ്റ് വീട്ടിലും പരിസരത്തും നിൽക്കാനാകാത്ത അവസ്ഥയായി. അടിച്ചും പുകച്ചും തുരത്താൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
നട്ടുച്ചയായതോടെ ശല്യം അല്പം കുറഞ്ഞെങ്കിലും സന്ധ്യയോടെ നാടാകെ കൊതുക് നിറഞ്ഞു. നാട്ടുകാരും ആശ വർക്കർ ബിന്ദുവും ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവധിയാണെന്നു പറഞ്ഞ് അവർ കൈയൊഴിഞ്ഞു.
വൈകീട്ട് അഞ്ചരയോടെ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. സജീവ് സ്ഥലത്തെത്തി. തൃക്കോവിൽവട്ടം പഞ്ചായത്തിലും ആരോഗ്യവകുപ്പ് ജില്ലാ അധികൃതരെയും അറിയിച്ചെങ്കിലും അവധികഴിഞ്ഞ് ശനിയാഴ്ച എത്താമെന്നായിരുന്നു മറുപടി.
ഒടുവിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ശ്രീഹരി ഇടപെട്ടതോടെ വെള്ളിയാഴ്ച രാവിലെ ഫോഗിങ് നടത്താൻ നടപടികളെടുക്കാമെന്ന് ഉറപ്പുനൽകി. വേനൽമഴ പെയ്തൊഴിഞ്ഞതോടെ ഏലായുടെ പല ഭാഗങ്ങളിലും കൊതുകിന്റെ ഉറവിടമായതായാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
#mosquito #infestation #kottiyam
