തിരുവനന്തപുരം: (truevisionnews.com) 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്.

ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി.
1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും 1970ലുമാണ് ജില്ല മുമ്പ് വിജയിച്ചിരുന്നത്.
ബി.എസ്.എസ് ഗുരുകുലം പാലക്കാടാണ് ഏറ്റവുമധികം പോയിൻ് നേടിയ സ്‌കൂൾ. 171 പോയിന്റുകളാണ് സ്‌കൂൾ കരസ്തമാക്കിയത്. 116 പോയിന്റുകളുമായി തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്‌കൂൾ വഴുതക്കാടാണ് രണ്ടാം സ്ഥാനത്ത്.
106 പോയിന്റുകളുമായി എം.ജി.എം.എച്.എസ്.എസ് മാനന്തവാടി, വയനാട് മൂന്നാം സ്ഥാനവും കരസ്തമാക്കി.
പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന വിധി നിര്‍ണയത്തിലെ പരാതികളും ആരോപണങ്ങളും വളരെ വിരളമായ കലോത്സവത്തിനാണ് തിരശ്ശീല വീഴുന്നത്.
ഊരുകളില്‍ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയെല്ലാം ഇത്തവണ അരങ്ങിലെത്തിയിരുന്നു.
മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) ആണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും.
സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും.
സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികള്‍ ആകും.
#63rd #State #School #Arts #Festival #Art #crown #Thrissur
